തൃശൂർ: കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി.
എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ, പൊലിസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ബുധനാഴ്ച വൈകുന്നേരത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയും ഇതിനൊപ്പം നടക്കും. കൂടാതെ, റോഡ് സുരക്ഷാ പരിശോധനകൾ നടത്താൻ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദേശം നൽകിയതായി എൽഎസ്ജിഡി അറിയിച്ചു.
അനധികൃത പാർക്കിംഗിനെതിരേ പൊലിസും ആർടിഒയും സ്പെഷൽ ഡ്രൈവ് ശക്തമാക്കണമെന്നും ആവശ്യമെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്നും കളക്ടർ നിർദേശം നൽകി.