ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളുമായി തെളിവെടുപ്പ് നടത്താമെന്ന് ഹൈക്കോടതി. തെളിവെടുപ്പിന് അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
പൊതുഇടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി. മാധ്യമങ്ങളെയും സോഷ്യൽമീഡിയയെയും അകറ്റി നിർത്താൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ മാർഗനിർദ്ദേശങ്ങൾ പര്യാപ്തമാണെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ 17നാണ് ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് പൊലിസ് കണ്ടെത്തിയത്.
പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു കൊലപാതകം നടത്തിയത്. കേസിൽ അറസ്റ്റിലായ മൂന്ന് ആൺകുട്ടികൾ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലും പെൺകുട്ടി കോഴിക്കോട് സാമൂഹിക ക്ഷേമ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലുമാണ് കഴിയുന്നത്.