തൃശൂർ: ഭിന്നശേഷിസംവരണവിഷയത്തിൽ നീതിനിഷേധം തുടർന്നാൽ സർക്കാരിനെതിരേ ശക്തമായ സമരം തുടങ്ങുമെന്നു തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര.
സംസ്ഥാന സ്കൂൾ കലോത്സവവേദിക്കു സമീപം കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതുർദിന പ്രതിഷേധസദസ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, കോർപറേറ്റ് മാനേജർ ഫാ. ജോയ് അടന്പുകുളം, ഫാ. ക്രിസ്റ്റോ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൊല്ലം മണി, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ബിജു, അതിരൂപത പ്രസിഡന്റ് എ.ഡി. സാജു, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളായ ബിജു ഒളാട്ടുപുറം, റോബിൻ മാത്യു, ബിജു പി. ആന്റണി, എൻ.പി. ജാക്സൻ, ജോഫി സി. മഞ്ഞളി, കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് കണ്‍വീനർ ബിൻസിൻ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിസംവരണ വിഷയത്തിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്ന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആരോപിച്ചു. സുപ്രീംകോടതിയിൽനിന്ന് എൻഎസ്എസ് മാനേജ്മെന്റിനു ലഭിച്ച വിധി സമാനസ്വഭാവമുള്ള മാനേജ്മെന്റുകൾക്കും ബാധകമാണെന്നിരിക്കെ വീണ്ടും കോടതിവ്യവഹാരത്തിലൂടെ വിഷയം സങ്കീർണമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേയുള്ള പ്രതിഷേധസമരത്തിന്റെ രണ്ടാംഘട്ടം സംസ്ഥാനകലോത്സവം നടക്കുന്ന തൃശൂരിൽ ആരംഭിച്ചു.
നാലുദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധസദസിന്റെ ഭാഗമായി ഇന്നു പട്ടിണിക്കഞ്ഞി സമരവും നാളെ ഭിക്ഷാടനസമരവും ശനിയാഴ്ച ഏകദിന ഉപവാസസമരവും സംഘടിപ്പിക്കും.
നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ തെരുവോര ക്ലാസും സംഘടിപ്പിച്ചു. ഇന്നത്തെ സമരം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പറഞ്ഞു.