കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെ കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ് - ഷെമീമ ദമ്പതികളുടെ മകനാണ് ബിലാൽ. ഫുട്ബോൾ കളിക്കാനായി ശനിയാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.
ഇതിനിടെ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് ബിലാലിന്റെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.