ശ്രീനഗർ: സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവച്ചതിന് ശ്രീനഗർ എംപി ആഗ സയ്യിദ് റൂഹുള്ള മെഹ്ദിക്കെതിരെ കേസ്. ജമ്മുകാഷ്മീർ പോലീസിന്റേതാണ് നടപടി.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനയ്യുടെ കൊലപാതകത്തിലുമുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ ലോക്സഭാ എംപി ആഗ സയ്യിദ് വിമർശിച്ചിരുന്നു. കാഷ്മീരിലെ പ്രതിഷേധങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീയെ ആക്രമിക്കുന്നതിന്റെയും വീഡിയോകളാണ് ആഗ സയ്യിദ് പങ്കുവച്ചത്.
"ഭയം സൃഷ്ടിക്കുക, പൊതു ക്രമസമാധാനം തകർക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക' എന്നീ ഉദ്ദേശത്തോടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം തെറ്റായതും കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീനഗർ എംപിക്കും മുൻ മേയർ ജുനൈദ് അസിം മാറ്റൂവിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
"തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ഇത്തരം മനഃപൂർവമായ ശ്രമങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. അന്വേഷണം തുടരുകയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ സൃഷ്ടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുക, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടത്തിലാക്കുക, പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുന്ന പ്രവൃത്തിയോ ഉദ്ദേശ്യമോ ഉണ്ടാക്കുക, രാജ്യത്തിനെതിരെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ എഫ്ഐആർ തന്നെ നിശബ്ദനാക്കില്ലെന്ന് ആഗ സയ്യിദ് പറഞ്ഞു. ശ്രീനഗറിലെ ജനങ്ങൾ അവരുടെ എംപിയെ തിരഞ്ഞെടുത്തത് സർക്കാർ അംഗീകരിച്ച അനുശോചനം അറിയിക്കാനല്ല. സത്യം പറയാനാണ്. ആ ജനവിധി എഫ്ഐആറോടെ അവസാനിക്കുന്നില്ല.-ആഗ സയ്യിദ് എക്സിൽ കുറിച്ചു.