കൊച്ചി: ഞായറാഴ്ച ഐഎസ്എൽ മത്സരം നടക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഓഫീസ് പൂട്ടി ജിസിഡിഎ. സ്റ്റേഡിയത്തിൽ മത്സരത്തിന്‍റെ ഒരുക്കങ്ങൾ നടത്താനെത്തിയ പ്രതിനിധികളെയും ഇറക്കിവിട്ടു.
ജിസിഡിഎ ജീവനക്കാരും, സുരക്ഷാഉദ്യോഗസ്ഥരും ചേർന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ പുറത്താക്കി കെബിഎഫ്സിയുടെ ഓഫീസ് പൂട്ടിയത്. ഇതോടെ ഞായറാഴ്ച മത്സരം നടക്കുമോയെന്നാണ് നിലവിലെ ആശങ്ക.
ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാർത്താ സമ്മേളനം ഇന്ന് രാവിലെ വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പ്രസ് കോൺഫറസ് റൂമിൽ നിന്ന് മാധ്യമപ്രവർത്തകരെയും പ്രതിനിധികളെയും ഇറക്കിവിട്ടത്. പിന്നീട് ഓൺലൈനായിട്ടാണ് വാർത്താസമ്മേളനം നടത്തിയത്.
വാടക തുകയെത്തുടർന്നുള്ള തർക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്.