കോന്നി: മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ ഏക ആശ്രയമായ കോന്നി താലൂക്ക് ആശുപത്രി അധികൃതരുടെ അവഗണനമൂലം ഗുരുതരമായ പ്രതിസന്ധിയിൽ. പുനലൂർ-മൂവാറ്റുപുഴ റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ പ്രധാന ചികിത്സാ കേന്ദ്രത്തിലേക്ക് 24 മണിക്കൂറും നിരവധി രോഗികളാണ് എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ആശുപത്രിയുടെ പ്രവർത്തനം പൂർണമായുംഅവതാളത്തിലായിരിക്കുകയാണ്.
കാഷ്വാലിറ്റി താത്കാലിക മുറിയിൽ
ആശുപത്രിയുടെ വികസനത്തിനായി കോടികൾ ചെലവഴിച്ച് നിർമിച്ച ആറുനില കെട്ടിടത്തിന്റെ 80 ശതമാനത്തോളം പണികളും പൂർത്തിയായതാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത് തുറന്നുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതിനാൽ, ഡയാലിസിസ് യൂണിറ്റിനായി പുതുക്കി നിർമിച്ച ചെറിയ കെട്ടിടത്തിലാണ് നിലവിൽ കാഷ്വാലിറ്റി പ്രവർത്തിക്കുന്നത്. ഇത് അടിയന്തര ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം
ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും ആവശ്യത്തിന് കുടിവെള്ളം പോലും ലഭ്യമല്ല.ഏതു നിമിഷവും നിലംപതിക്കാറായ പഴയ കെട്ടിടത്തിലാണ് 50-ലധികം രോഗികൾ കിടത്തിച്ചികിത്സയിലുള്ളത്.ഒരു ഓപ്പറേഷൻ തിയേറ്റർപോലും ഇവിടെ നിലവിൽ പ്രവർത്തിക്കുന്നില്ല. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരെ മറ്റുജനറൽ ആശുപത്രികളിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ റഫർ ചെയ്യുകയാണ്.ന്യൂറോ വിഭാഗത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നിലവിൽ കുട്ടികൾക്ക് പ്രതിരോധ മരുന്ന് (ഇമ്മ്യൂണൈസേഷൻ) നൽകുന്ന കേന്ദ്രമായാണ് ഉപയോഗിക്കുന്നത്.
സാധാരണയായി സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ നടക്കേണ്ട പ്രവർത്തനം താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിൽ നടത്തുന്നത് വഴി ലക്ഷ്യം തെറ്റുകയാണ്.റോഡ് അപകടങ്ങളിൽപ്പെടുന്നവർക്കും മലയോര മേഖലയിലെ നിർധനരായ രോഗികൾക്കും ഉടനടി ചികിത്സ ഉറപ്പാക്കേണ്ട ഒരു സ്ഥാപനമാണ് ഭരണകൂടത്തിന്റെ അനാസ്ഥമൂലം നശിക്കുന്നത്. എത്രയും വേഗം നിർമ്മാണം പൂർത്തിയായ കെട്ടിടം തുറന്നുകൊടുക്കാനും ആവശ്യത്തിന് ഡോക്ടർമാരെയും സൗകര്യങ്ങളെയും ലഭ്യമാക്കാനും ജനപ്രതിനിധികളും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംഭവിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിയന്തര ഇടപെടൽ ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ക്ഷാമവും വർക്കിംഗ് അറേഞ്ച്മെന്റും
ആശുപത്രിയിൽ ആകെ 14 ഡോക്ടർമാരുടെ തസ്തിക മാത്രമാണുള്ളത്. എന്നാൽ ഉള്ള ഡോക്ടർമാരിൽ പലരെയും 'വർക്കിംഗ് അറേഞ്ച്മെന്റ' വ്യവസ്ഥയിൽ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. ഇതിനാൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണ് രോഗികൾ.