വൈത്തിരി: പെരിങ്കോടയില്‍ കുരങ്ങുശല്യം രൂക്ഷമായതോടെ ജനജീവിതം പ്രതിസന്ധിയിലായി.
മാസങ്ങളായി ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കുരങ്ങുകള്‍ കൂട്ടത്തോടെ ഇറങ്ങി വന്‍ നാശമാണ് വരുത്തുന്നത്. തെങ്ങ്, കമുക്, വാഴ, മാവ്, പ്ലാവ്, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയാണ് പ്രധാനമായും നശിപ്പിക്കുന്നത്. നാളികേരവും അടയ്ക്കയും പാകമാകുന്നതിന് മുമ്പുതന്നെ കുരങ്ങുകള്‍ പറിച്ചെറിയുകയാണ്.
നിരന്തരനഷ്ടം സഹിക്കാനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. അടച്ചിട്ട വീടുകളുടെ ഓടുകളും ഷീറ്റുകളും ഇളക്കിമാറ്റി അകത്തുകയറുന്ന കുരങ്ങുകള്‍ പാകംചെയ്ത ആഹാരസാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നത് പതിവായി. വസ്ത്രങ്ങള്‍, ജനല്‍ ഗ്ലാസുകള്‍, വാട്ടര്‍ ടാങ്കുകള്‍, വയറിംഗ് എന്നിവ നശിപ്പിക്കുന്നുമുണ്ട്. വീടുകളുടെ വാതിലുകളും ജനലുകളും തുറന്നിടാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
കുരങ്ങുകള്‍ ആളുകളെ ആക്രമിക്കാന്‍ മുതിരുന്നത് അപൂര്‍വ സംഭവമല്ലാതായി. വഴിയാത്രക്കാര്‍ക്കും മുറ്റത്ത് നില്‍ക്കുന്നവര്‍ക്കും നേരേ കുരങ്ങുകള്‍ ചാടിവീഴുന്നുണ്ട്.
രാവിലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കടുത്തേക്ക് കുരങ്ങുകള്‍ കൂട്ടത്തോടെ എത്തുന്നത് രക്ഷിതാക്കളെ ഭീതിയിലാക്കുകയാണ്. വനത്തോടുചേര്‍ന്ന പ്രദേശമാണ് പെരിങ്കോട. കാടിറങ്ങുന്ന കുരങ്ങുകള്‍ തിരകേ പോകാതെ നാട്ടില്‍ത്തന്നെ തമ്പടിക്കുകയാണ്. വനംവകുപ്പും പഞ്ചായത്തും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ജനവാസ മേഖലകളില്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങുകളെ പിടികൂടി ഉള്‍ക്കാട്ടിലേക്ക് മാറ്റാനും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനും അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രശ്നപരിഹാരത്തിന് വനം അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് പെരിങ്കോട നിവാസികളുടെ തീരുമാനം.