ആറ്റിങ്ങൽ: ദേശീയപാതയിൽ ഹോട്ടലിനുള്ളിലേക്ക് ലോറി പാഞ്ഞു കയറി വൻ തീപിടിത്തം. ജീവനക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ മൂന്നുമുക്ക് സുന്ദരൻ തട്ടുകടയിലേക്കാണു ടോറസ് ലോറി പാഞ്ഞു കയറിയത്. തമിഴ്നാട് രജിസ്ട്രേഷനുള്ള ടോറസ്സ് ലോറിയാണ് അപകടത്തിൽ പെട്ടത്.
ദേശീയപാതയുടെ മധ്യഭാഗത്തു ഡിവൈഡറിൽ തട്ടിയ ലോറി നിയന്ത്രണംവിട്ട് ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്നു ലോറി പൊട്ടിത്തെറിച്ചു. കടയിൽ കച്ചവടം കഴിഞ്ഞു സാധനങ്ങൾ ഒതുക്കുകയായിരുന്ന ജീവനക്കാർ ഭയന്നു നിലവിളിച്ചു പലവഴിക്ക് ഓടിയതി നാൽ ജീവഹാനിയുണ്ടായില്ല. ആറു ജീവനക്കാർ സംഭവ സമയത്ത് കടയിലുണ്ടായിരുന്നു. രക്ഷപെട്ട് ഓടുന്നതിനിടയിൽ പലർക്കും വീണു പരുക്കേറ്റു. അപകടത്തിൽപെട്ട ലോറിയിൽ രണ്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരും തീ നാളങ്ങൾക്കുള്ളിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്നു വൻ സ്ഫോടന ശബ്ദത്തോടെയാണ് തീപിടിത്തം ഉണ്ടായത്. 1.10ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ അപകട വിവര ലഭിച്ചു. ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. അപകടത്തിന്റെ വ്യാപ്തി മനസിലാക്കി കല്ലമ്പലം യൂണിറ്റിന്റെ സഹായം കൂടി തേടി. രണ്ടു യൂണിറ്റ് തുടർച്ചയായി ഒന്നര മണിക്കൂർ ശ്രമിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. ലോറിയുടെ മുൻഭാഗത്തെ കാബിൻ പൂർണമായും കത്തി നശിച്ചു. കടയ്ക്ക് ഉൾവശവും കത്തി നശിച്ചു. കട അടയ്ക്കുന്നതിന് മുന്പായിരുന്നു അപകടമെങ്കിൽ വൻ ദുരന്തത്തിനു വഴി വെച്ചേനെ. ദേശീയപാതക്ക് അരുകിൽ അർധരാത്രി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ രാത്രി സമയത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പത്തു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ പറഞ്ഞു.
കെഎസ്ഇബിക്ക് വൈദ്യുത വിതരണ സംവിധാനങ്ങളിൽ വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. മണിക്കൂറുകളോളം ഈ മേഖലയിലെ വൈദ്യുത വിതരണവും തടസപ്പെട്ടു.