കൊച്ചി: ബ്രോഡ്വേയില് ഉണ്ടായ തീപിടിത്തത്തില്‍ നഷ്ടം 30 ലക്ഷമെന്നു നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ബ്രോഡ്വേയിലെ ശ്രീധര്‍ തിയേറ്ററിനു സമീപമുള്ള കൊളുത്തറ ബസാറിലെ ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്ന അഞ്ച് സ്ഥാപനങ്ങളാണ് കത്തി നശിച്ചത്.
ഹാപ്പി ടോയ്സ് എന്ന കടയുടെ താഴത്തെ നിലയില്‍നിന്നാണ് ആദ്യം തീ കത്തിപ്പടര്‍ന്നത് പിന്നാലെ മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വന്‍ തിരക്ക് അനുഭവപ്പെടുന്ന മേഖല കൂടിയാണ് കൊളുത്തറ ബസാര്‍. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാനായത്.
എറണാകുളം ക്ലബ് റോഡിലെ ഫയര്‍ഫോഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. ഇവിടെനിന്നു രണ്ടു യൂണിറ്റുകളും ഗാന്ധി നഗറില്‍നിന്നു മൂന്നു യൂണിറ്റുകളും ആലുവ, മട്ടാഞ്ചേരി, വൈപ്പിന്‍, തൃക്കാക്കര, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, അരൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍നിന്ന് ഓരോ യൂണിറ്റും വീതം എത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിക്കാനുള്ള കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കെഎസ്ഇബി ഇതു തള്ളി. കടകളുടെ സമീപമുള്ള മാലിന്യക്കൂമ്പാരത്തില്നിന്നാകും തീ പടര്‍ന്നത് എന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
ബ്രോഡ് വേയിലെ തീപിടിത്തം ആദ്യ സംഭവമല്ല. നേരത്തെയും പലവട്ടം ബ്രോഡ്വേയിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷവും കാര്യമായ മുൻകരുതൽ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കടകൾക്കു സമീപം മാലിന്യങ്ങൾ കൂടിക്കിടന്നതാണ് ഇത്തവണത്തെ തീപിടിത്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്നു കോർപറേഷൻ മേയർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.