മാള: ഗ്രാമപഞ്ചായത്ത് പരിധിയിൽ പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾക്ക് അടിയന്തര അറിയിപ്പുനൽകി.
ഗ്രാമപഞ്ചായത്തിലെ കുന്നത്തു കാട് വീട്ടിൽ വളർത്തിയ നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടതായ പേവിഷബാധ പ്രതിരോധ മാർഗങ്ങൾ, വാക്സിനേഷൻ ക്രമം എന്നിവയെക്കുറിച്ച് കുന്നത്തുകാട് കമ്യൂണിറ്റി ഹാളിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി.
മാള ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.കെ. ജിനേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.എസ്. അശ്വതി വാർഡിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. കെ. കരുണാകരൻ സ്മാരക ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഫിലോമിന അലോഷ്യസ് "പേവിഷബാധയും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
നായ, പൂച്ച എന്നിവയ്ക്ക് അതത് ഉടമകൾ, സംരക്ഷകർ എന്നിവർ നിയമാനുസരണം പേവിഷ ബാധക്കെതിരെ വാക്സിനേഷൻ എടുത്ത് രേഖകൾ സൂക്ഷിക്കേണ്ടതാണെന്നും കടികിട്ടിയതായി സംശയിക്കുന്നവയെ 10 ദിവസം കൂട്ടിലിട്ട് നിരീക്ഷിക്കുന്നതിനും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. ഷിബു നിർദേശം നൽകി. വിദഗ്ധരടങ്ങുന്ന ടീം വീടുകളിൽ സന്ദർശനം നടത്തി.
അഷ്ടമിച്ചിറ വെറ്ററിനറി ഡിസ്പെൻസറിയിലെ ലൈവ് സ്റ്റോ ക്ക് ഇൻസ്പെക്ടർമാരായ സി.ആർ. സജീവ്, സി.എം. മനേഷ് എന്നിവർ നായ്ക്കൾക്ക് വാക് സിനേഷൻ നൽകി.
വാക്സിനേഷൻ സൗകര്യം
മാള ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ റേബീസ് പ്രതിരോധ വാക്സിൻ ലഭ്യമാണ്. അപകടസാധ്യതയുള്ള പൊതുജനങ്ങൾ എല്ലാവരും കാലതാമസം കൂടാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി വിവരങ്ങൾ അറിയിച്ച് ആവശ്യമായ ചികിത്സയും വാക്സിനേഷനും സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.