മഞ്ചേരി: മലപ്പുറത്ത് നിന്നും വൻ തോതിൽ അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കേസിലെ പ്രധാന കണ്ണിയായ ടി.എ. ഹാരിസിനെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത്. മഞ്ചേരിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ അധികൃതർ അറിയിച്ചു.
സ്‌ഫോടക വസ്തുക്കൾ അനധികൃതമായി വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് മുഖ്യപങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുൻപ് നടത്തിയ റെയ്ഡിൽ 448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്ന വൻ ശേഖരമാണ് പിടിച്ചെടുത്തിരുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ എൻഐഎയുടെ നേതൃത്വത്തിലുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.