കോൽക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കോൽക്കത്തയിൽ റാലി നടത്തിയതിന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായി മമത ബാനർജിക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച നടന്ന തൃണമൂൽ ഛാത്ര പരിഷത്തിന്റെ സ്ഥാപക ദിനാചരണ റാലിയുമായി ബന്ധപ്പെട്ടാണ് ഈ നിയമനടപടി.
പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസമുണ്ടാകാത്ത രീതിയിൽ ഭാഗികമായി മാത്രം റോഡ് ഉപയോഗിച്ച് പരിപാടി നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. എന്നാൽ കോടതി ഉത്തരവുകൾ പൂർണ്ണമായും അവഗണിച്ച് റോഡിന്റെ ഇരുവശങ്ങളും പൂർണമായി തടസപ്പെടുത്തിയെന്നും, അനുവദിച്ചതിലും അധികം ആളുകളെ പങ്കെടുപ്പിച്ച് നഗരത്തിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്നുമാണ് പ്രധാന ആരോപണം.
ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചതിനെതിരെ ലഭിച്ച പരാതികളും ട്രാഫിക് പോലീസിന്റെ ഔദ്യോഗിക റിപ്പോർട്ടും പരിഗണിച്ചാണ് കോൽക്കത്ത പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തി പൊതുഗതാഗതം സ്തംഭിപ്പിച്ചതിന് മമത ബാനർജിക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.