തലശേരി: പ്രകൃതിക്ഷോഭം മൂലം മലയോരത്തുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഉണ്ടായിട്ടുള്ള കനത്ത നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മലയോരത്തിന്റെ ഗതികേട് മനസിലാക്കി സർക്കാർ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രകൃതി ക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ ഒട്ടനവധി കുടുംബങ്ങൾ കഷ്ടപ്പെടുകയാണ്.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത കാര്യങ്ങൾ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപത ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്. ജോസ്ഗിരി, ഉദയഗിരി, താബോർ, തയ്യേനി, പാലാവയൽ എന്നിവിടങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ വലിയ നാശനഷ്ടം സംഭവിച്ചിട്ടും ആൾ നാശം സംഭവിച്ചിട്ടില്ലാത്തതിനാൽ സർക്കാരന്റേയോ പൊതുസമൂഹത്തിന്റേയോ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ല. പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങളിലെ റോഡുകൾ തകർന്നു. പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഉദയഗിരി, ജോസ്ഗിരി, താബോർ പ്രദേശങ്ങളിൽ 53 വീടുകൾ പൂർണമായും തകർന്നു. ഇവയെല്ലാം പുനർ നിർമിക്കണം. പാലാവയൽ, തയ്യേനി പ്രദേശങ്ങളിൽ 64 കുടുംബങ്ങൾ ദുരിതത്തിലാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ജോസ്ഗിരി- ആലക്കോട് റോഡ്, ജോസ്ഗിരി- താബോർ- ചെറുപുഴ റോഡ്, ജോസ് ഗിരി- കാപ്പിമല-കോഴിച്ചാൽ റോഡ്, മുതുവാടി-അരിവിളഞ്ഞപൊയിൽ റോഡ്, ജോസ് ഗിരി- ചതുപ്പുചാൽ-കോഴിച്ചാൽ റോഡുകൾ തകർന്നതോടെ ജോസിഗിരി പ്രദേശത്തെ വിദ്യാർഥികൾക്ക് പഠനാവശ്യ ങ്ങൾക്കായി പുറത്തുപോകാനോ, ജനങ്ങൾക്ക് ആശുപത്രി, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ അവശ്യ സ്ഥലങ്ങളിൽ എത്തിച്ചേരാനോ കഴിയാത്ത സാഹചര്യമാണ്.
രാജഗിരി റോഡിന്റെ ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മേഴ്സി കല്ലിങ്കൽ, റൂബി മേത്തല, സ്റ്റാൻലി പീടിയേക്കൽ എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കല്ലൂർ ബിന്റുവിന്റെ വീട്ടിൽ മലവെള്ളം കയറുകയും മണ്ണിടി ച്ചിൽ ഉണ്ടാവുകയും ചെയ്തു. വീടിന്റെ ഇരുഭാഗങ്ങളിലൂടെയും മലവെള്ളം ഒലിച്ചിറ ങ്ങികൃഷിയിടം പൂർണമായി നശിച്ചു. പുതുവേലി ബിജുവിന്റെ പറമ്പിൽ ഉരുൾപൊട്ടി കിണറും കൃഷിയിടവും നശിച്ചു. കോഴിച്ചാൽ- ജോസ്ഗിരി റോഡ് തകർന്നു.
ജോസ് ഗിരി-താബോർ റോഡ്- ബിജു കരിപ്പാലയുടെ വീടിന്റെ ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ് പൂർണമായും തകർന്നു. ജോസ്ഗിരി-അരിവിളഞ്ഞപൊയിൽ-ഇരട്ടപ്പാലം ഇരട്ടപ്പാലം ഭാഗം പൂർണമായും തകർന്നു. മുതുവാടി-അരിവിളഞ്ഞപൊയിൽ റോഡിൽ മാരിപ്പുറം അപ്പച്ചന്റെ വീടിന്റെ ഭാഗം ഇടിഞ്ഞ് റോഡ് പൂർണമായും നശിച്ചു. ജോസ് ഗിരി- ചതുപ്പുചാൽ റോഡിൽ പ്രാലയിൽ ബിനോയിയുടെ പറമ്പ് ഇടിഞ്ഞ് റോഡ് തകർന്നു. കൂടാതെ ഇടശേരിക്കാട്ടിൽ തങ്കച്ചന്റെ വീട് വാസയോഗ്യമല്ലാതായി മാറി.
തിരുനെറ്റിക്കല്ല് ഭാഗം- അലകനാൽ ജോയിയുടെ ഫിഷ് പോണ്ടിലെ മീനുകളും വെള്ളവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഏകദേശം 10 ക്വിന്റലോളം മത്സ്യം നഷ്ടപ്പെട്ടു. മരുതുംതട്ട്- ചെന്നാട്ടുകൊല്ലി വീടുകളിൽ വെള്ളം കയറുകയും കനത്ത കൃഷിനാശം സംഭവിക്കുകയും ചെയ്തു.
കട്ടപ്പള്ളി,രാജഗിരി സാബു ഇല്ലിമൂട്ടിലിന്റെ 10 ഏക്കറി ലധികം കൃഷിഭൂമി നശിച്ചു. വീടുകളിൽ ചെളിയും മണ്ണും കയറി വാസയോഗ്യമല്ലാതെയായി. മാട്ടേലാനിയിൽ റോയിയുടെ വീടിന്റെ ഒരു ഭാഗം മലവെള്ളപ്പാട്ടിലിൽ തകർന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയും നശിച്ചു. ആകെ 53 ഓളം വീടുകൾക്കാണ് ഭാഗികമായും സാരമായും നാശനഷ്ടങ്ങൾ ഉണ്ടായത്.
പുളിങ്ങോത്ത് മിസിരിയ അഞ്ചില്ലത്ത്, ജുബൈരിയ, നൗഫൽ തലയില്ലത്ത് ഉമയംചാൽ എന്നിവരുടെ ഉൾപ്പെടെ10 വീടുകളിൽ വെള്ളം കയറി. പുളിങ്ങോം പാലത്തിന് സമീപം ഒരു ഹോട്ടൽ അടക്കം ഒന്പത് കടകളിൽ വെള്ളം കയറി. ഉമയംചാലിൽ അബ്ദുൾ റഹ്മാന്റെ കട അപ്പാടെ വെള്ളത്തിൽ ഒലിച്ചു പോയി. പുളിങ്ങം പാലത്തിന് സമീപം ഇൻഡോർ കോർട്ടിൽ വെള്ളം കയറി ഏഴുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുപുഴ പഞ്ചായത്തിൽ കന്നിക്കളം മുസ്ലിം പള്ളിയിൽ വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി.
പാലാവയൽ, തയ്യേനി വെള്ളരിക്കുണ്ട് താലൂക്കിലെ പാലാവയൽ വില്ലേജിൽ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കനത്ത ഉരുൾപ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചു.
തയ്യേനി അങ്കണവാടി കെട്ടിടത്തിന്റെ 50 മീറ്ററോളം വരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞു വീണു. തയ്യേനി ബസ് സ്റ്റാൻഡിന് സമീപമുള്ള വേലിക്കകത്ത് ബേബി തോമസിന്റെ കടയിലും സമീപത്തെ വീടുകളിലും ചെളിവെള്ളവും മണ്ണും കയറി വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചു.
കുറുന്തട്ടയ്ക്ക് വനാതിർത്തിയോട് ചേർന്നുള്ള ആദിവാസി മലവേട്ടുവ കോളനിയിലാണ് ഉരുൾ പ്പൊട്ടൽ ഉണ്ടായത്. ഇവിടുത്തെ റോഡുകൾ തകരുകയും കിണറുകളും ശുചിമുറികളും ചെളി നിറഞ്ഞ് ഉപയോഗ ശൂന്യമാവുകയും ചെയ്തു. പ്രദേശത്തെ അങ്കണവാടിയുടെ പിൻഭാഗം മൺതിട്ടയിടിഞ്ഞ് തകർന്ന നിലയിലാണ്.
വായക്കാനത്ത് വിവിധയിടങ്ങളിലായി ഉണ്ടായ ഉരുൾപ്പൊട്ടലിൽ താഴ്വാരത്തെ 30 മീറ്ററോളം റോഡ് തകർന്നു. ഒഴുകയിൽ സജിയുടെ വീടിന് സമീപത്തെ മണ്ണ് ഒലിച്ചുപ്പോയതിനെ തുടർന്ന് സമീപത്തെ നിരവധി വീടുകൾ അപകടഭീഷണിയിലാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ഇഡബ്ല്യൂഎസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സംസ്ഥാനത്തിനും കേന്ദ്രത്തിനും രണ്ട് മാനദണ്ഡങ്ങളാണുള്ളത്. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലം മനസിലാക്കാത്ത നിയമമാണ് ഇവിടെ നില നിൽക്കുന്നത്. ഇഡബ്ല്യൂഎസ് സർട്ടിഫിക്കറ്റ് വിതരണം കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി പുനക്രമീകരിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ ഭൂമിയുടെ കാര്യത്തിൽ റീസർവേയോട് അനുബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി ഫെയർവാല്യൂ പുനർനിർണയിക്കണം. കർഷകരെ മുഴുവൻ കമ്പളിപ്പിച്ചു കൊണ്ട് ഇഎസ്എ വിസ്തീർണം പഴയതു പോലെ കൊണ്ടുവരാതെ ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, പ്രൊക്യുറേറ്റർ ഫാ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, ചാൻസലർ ഫാ. ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ടോമി കണിയിങ്കൽ, ജെയിംസ് പെരുക്കുന്നേൽ, ആന്റോ തെരുവുംകുന്നേൽ എന്നിവരും പങ്കെടുത്തു.