തിരുവനന്തപുരം: കൊല്ലം സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് ആർഎസ്പിയോട് കോണ്ഗ്രസ്. മട്ടന്നൂരിനു പകരം കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റും, ആറ്റിങ്ങലിനു പകരം വാമനപുരവും ഇന്നലെ വൈകുന്നേരം നടന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ആർഎസ്പി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ലീഗ് അടക്കമുള്ള മറ്റ് ഘടകകക്ഷികളുമായി ആലോചിച്ചശേഷം രണ്ടു ദിവസത്തിനകം മറുപടി അറിയിക്കാമെന്നാണ് കോണ്ഗ്രസ് നേതൃത്വം അറിയിച്ചത്.
ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ സീറ്റുകളിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പി മത്സരിച്ചത്. ഇതിൽ മട്ടന്നൂരിൽ ആർഎസ്പി സ്ഥാനാർഥി വൻ പരാജയമാണു നേരിട്ടത്.
മട്ടന്നൂരിന് പകരം കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരു മണ്ഡലമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ നടന്ന രണ്ടാഘട്ട ഉഭയകകക്ഷി ചർച്ചയിൽ ഇതിനു പകരം ചടയമംഗലം ആവശ്യപ്പെട്ടു. എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ഏറെ സ്വാധീനമുള്ള ചടയമംഗലത്ത് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാകുമെന്ന പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, മുസ്ലിം ലീഗുമായുള്ള ചർച്ച കൂടി പൂർത്തിയാകുന്ന മുറയ്ക്കേ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാകൂ. ആർഎസ്പിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്, എൻ.കെ. പ്രേമചന്ദ്രൻ എംപി, ബാബു ദിവാകരൻ, എ.എ. അസീസ് തുടങ്ങിയവർ പങ്കെടുത്തു.
യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കുമായും ചർച്ച നടത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സീറ്റാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടത്. ചാത്തന്നൂർ സീറ്റ് ലഭിച്ചാൽ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കും. അടുത്ത ദിവസങ്ങളിൽ കേരള കോണ്ഗ്രസ്- ജോസഫ് വിഭാഗം അടക്കമുള്ളവരുമായി ചർച്ച നടത്തും.