Kerala
കോഴിക്കോട്: കോര്പറേഷനിലേക്ക് മത്സരിക്കുന്ന വി.എം.വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. കല്ലായി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന വി.എം.വിനുവാണ് കോഴിക്കോട് കോര്പറേഷനിലേക്കുള്ള കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.എം.വിനു വോട്ട് ചെയ്തിരുന്നു. അന്നത്തെ ലിസ്റ്റും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പത്രസമ്മേളനത്തിൽ ഹാജരാക്കി. വർഷങ്ങളായി കോഴിക്കോട് താമസിക്കുന്ന ആളാണ് സംവിധായകൻകൂടിയായ വി.എം.വിനു. പിന്നെ എന്തിനാണ് പേര് ഒഴിവാക്കിയത്.
ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജിനൽകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവന്തപുരം കോര്പറേഷനിലെ മുട്ടട ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ടെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ.
പാർട്ടി തന്ന പദവിയിൽ ഉയർന്നു പ്രവർത്തിച്ചുവെന്നാണ് വിശ്വാസം. വാർഡിൽ സ്ഥാനാർഥിയായാൽ അവിടെ മാത്രമായി ചുരുങ്ങിപ്പോകും. നിയമസഭയിലേക്ക് മത്സരിക്കുമോയെന്ന് പറയാൻ കഴിയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ധിക്കാരിയെന്ന് വിളിക്കുന്നത് താനൊരു സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണ്. പാർട്ടിയുടെ തീരുമാനം അനുസരിച്ചെ താൻ പ്രവർത്തിക്കൂവെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേര്ത്തു.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്തയായി ഏതാണ്ട് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ആഹ്ലാദത്തോടെ വാർത്ത സ്വീകരിച്ചപ്പോൾ ഡാളസ് നഗരത്തിന്റെ സ്വന്തം ദിനപത്രമായ മോർണിംഗ് ന്യൂസ് നാലാം പേജിൽ താഴെ ഒരു കോളത്തിൽ ആറ് ഇഞ്ച് നീളത്തിൽ മാത്രമാണ് വാർത്ത നൽകിയത്.
ഇത് നടുക്കത്തോടെയാണ് മംദാനിയുടെ ആരാധകരും പത്രം പിന്താങ്ങുന്ന ഒരു ന്യൂനപക്ഷ സമുദായവും കണ്ടത്. ഈ പത്രത്തിന്റെ സ്ഥിരം വായനക്കാർ പ്രതീക്ഷിച്ചതു സാധാരണ ചെയ്യാറുള്ളത് പോലെ ഈ വാർത്ത വലിയ ചിത്രങ്ങളോടെ ആദ്യ പേജിൽ മുകളിൽ തന്നെ പ്രസിദ്ധീകരിക്കും എന്നാണ്.
വായനക്കാർ അമ്പരപ്പോടെ ഈ പത്രത്തിന്റെ കവറേജ് അന്യോന്യം ചർച്ച ചെയ്യുകയാണ്. ഡെമോക്രറ്റിക് പാർട്ടിയുടെ പുരോഗമന വിഭാഗത്തിന്റെ വിജയമായി ഈ വിജയം പത്രം വിശേഷിപ്പിച്ചു. അയഥാർഥമായ പ്രചാരണ വാഗ്ദാനങ്ങളാണ് പ്രചാരണ വിഭാഗം നൽകിയത് എന്ന് ചിലർ വിശേഷിപ്പിച്ചു എന്നും പത്രം പറഞ്ഞു.
ഈ വിജയത്തോടെ ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം. സൗത്ത് ഏഷ്യൻ പാരമ്പര്യത്തിന്റെ ആദ്യ വ്യകതി, ആഫ്രിക്കയിൽ ജനിച്ച ആദ്യ വ്യക്തി, ഒരു നൂറ്റാണ്ടിനു ശേഷം മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നിങ്ങനെ ധാരാളം വിശേഷണങ്ങൾക്കു മംദാനി യോഗ്യനായി.
NRI
ന്യൂയോർക്ക്: ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ അടുത്ത മേയറായി വിജയിച്ചതോടെ നഗരത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായിരിക്കുന്നു.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിക്കൊണ്ടുള്ള ഈ വിജയം, കേവലം ഒരു തെരഞ്ഞെടുപ്പ് ഫലം എന്നതിലുപരി, അമേരിക്കൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളുടെയും പുരോഗമന രാഷ്ട്രീയത്തിന്റെ വളർച്ചയുടെയും സൂചനയാണ്.
ഈ വിജയത്തിന്റെ ചരിത്രപരമായ പ്രാധാന്യം
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ: 34-ാം വയസ്സിൽ ഈ പദവിയിലെത്തുന്ന മംദാനി, നഗര നേതൃത്വത്തിലെ ഒരു തലമുറ മാറ്റത്തെ പ്രതിനിധീകരിക്കുന്നു.
ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ മുസ്ലിം മേയർ: നഗരത്തിന്റെ വൈവിധ്യമാർന്ന സാമൂഹിക ഘടനയുടെ പ്രതിഫലനമെന്ന നിലയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്.
മംദാനിയുടെ പ്രചാരണം ഒരു "അണ്ടർഡോഗ് സ്ഥാനാർഥി' എന്ന നിലയിൽ നിന്നാണ് തുടങ്ങിയത്.
ആ യാത്രയുടെ നാൾവഴികൾ
ഏകദേശം ഒരു വർഷം മുൻപ് വരെ ന്യൂയോർക്ക് നിവാസികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു പേരായിരുന്നു മംദാനിയുടേത്. പ്രൈമറി തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ വെറും ഒരു ശതമാനം മാത്രം പോളിംഗ് പിന്തുണയുമായി പ്രചാരണം ആരംഭിച്ച ഒരു സ്ഥാനാർഥി നഗരത്തിന്റെ പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അസാധാരണമായ സംഭവമാണ്.
ഇത് മംദാനിയുടെ പ്രചാരണ തന്ത്രങ്ങളുടെയും ജനകീയ പിന്തുണയുടെയും വിജയത്തെയാണ് എടുത്തുകാണിക്കുന്നത്. മംദാനിയുടെ പ്രചാരണത്തിന്റെ "അണ്ടർഡോഗ്' സ്വഭാവം വ്യക്തമാക്കുന്ന പ്രധാന ഘടകങ്ങൾ.
ചെറിയ തുടക്കം: പ്രൈമറിയുടെ പ്രാരംഭഘട്ടത്തിൽ അദ്ദേഹത്തിന്റെ പോളിംഗ് നിലവാരം വെറും ഒരു ശതമാനമായിരുന്നു. പ്രധാന മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പോലും അദ്ദേഹം പ്രയാസപ്പെട്ടു. എന്നാൽ ഇന്ന്, അദ്ദേഹത്തിന്റെ കവറേജ് ലഭിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്ന സാഹചര്യമാണ്.
അണികളുടെ അടിയുറച്ച പിന്തുണ: അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ വിജയസാധ്യത വളരെ കുറവായിരുന്നിട്ടും ഒരു വലിയ വിഭാഗം അനുയായികൾ തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു.
വിജയവാർത്ത വന്നപ്പോൾ മംദാനിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഉയർന്ന ആർപ്പുവിളികളും ആഹ്ലാദപ്രകടനങ്ങളും ഈ ജനകീയ പിന്തുണയുടെ തെളിവായിരുന്നു.
തളരാത്ത പ്രചാരണ ശൈലി: ഒരു "അണ്ടർഡോഗ്' സ്ഥാനാർഥിക്ക് ചേർന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പിന് തലേദിവസം സൂര്യോദയ സമയത്ത് ബ്രൂക്ക്ലിൻ ബ്രിഡ്ജിലൂടെ കാൽനടയായി പ്രചാരണം നടത്തിയത് അദ്ദേഹത്തിന്റെ ഊർജസ്വലമായ ശൈലിയുടെ അടയാളമായിരുന്നു.
ഈ ഘടകങ്ങൾ ഒത്തുചേർന്നപ്പോൾ, സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ മുന്നിലായിരുന്ന എതിരാളികളെ മറികടക്കാൻ മംദാനിയുടെ പ്രചാരണത്തിന് കഴിഞ്ഞു. അടിത്തട്ടിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് വ്യക്തമായ ഒരു പാഠമുണ്ട്.
വോട്ടർമാരുമായി നേരിട്ട് സംവദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഒരു പ്രചാരണത്തിന്, തുടക്കത്തിൽ മാധ്യമശ്രദ്ധയിലോ സ്ഥാപനവത്കൃത പിന്തുണയിലോലുള്ള കുറവുകളെ മറികടക്കാനും സ്വന്തമായി ഒരു മുന്നേറ്റം സൃഷ്ടിക്കാനും സാധിക്കും.
മംദാനി നേരിട്ട വിവിധങ്ങളായ എതിർപ്പുകൾ അദ്ദേഹത്തിന്റെ വിജയത്തിന്റെ മാറ്റു വർധിപ്പിക്കുന്നു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ കടുത്ത വ്യക്തിപരമായ ആക്രമണങ്ങൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും അദ്ദേഹം വിധേയനായി.
ഈ പ്രതിബന്ധങ്ങളെ അതിജീവിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തെയും നേതൃശേഷിയെയും കൂടുതൽ ശക്തമാക്കി.
പ്രചാരണ വേളയിൽ അദ്ദേഹം നേരിട്ട പ്രധാന വെല്ലുവിളികൾ
പാർട്ടിക്കുള്ളിലെ എതിർപ്പ്
അദ്ദേഹത്തിന്റെ സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിലെ ചിലർ തന്നെ അദ്ദേഹത്തെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് എന്നിങ്ങനെ മുദ്രകുത്തി ആക്രമിച്ചു. പാർട്ടിയുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകളായിരുന്നു ഈ എതിർപ്പിന് കാരണം.
എന്നിരുന്നാലും ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെപ്പോലുള്ള പ്രമുഖ നേതാക്കൾ ഈ സമയത്തും അദ്ദേഹത്തെ ശക്തമായി പിന്തുണച്ചു.
ഡൊണൾഡ് ട്രംപിന്റെ ഇടപെടൽ
മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇടപെടൽ, ഒരു പ്രാദേശിക തെരഞ്ഞെടുപ്പിലേക്ക് ദേശീയ രാഷ്ട്രീയത്തിലെ സംഘർഷങ്ങൾ ബോധപൂർവം സന്നിവേശിപ്പിച്ചു. ഇത് മംദാനിയുടെ പുരോഗമന നിലപാടുകളെ ഒരു ദേശീയ ഭീഷണിയായി ചിത്രീകരിക്കാനുള്ള തന്ത്രമായിരുന്നു.
ട്രംപ് പരസ്യമായി ആൻഡ്രൂ ക്വോമോയെ പിന്തുണയ്ക്കുകയും മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ഫണ്ടുകൾ തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ, മംദാനിയുടെ പ്രമുഖ പിന്തുണക്കാരിയായ ലെറ്റീഷ്യ ജെയിംസിനെതിരേയും ട്രംപ് രംഗത്തുവന്നു.
ഈ ഭീഷണികളോട് പ്രതികരിക്കവെ, നിലവിലെ മേയർ എറിക് ആഡംസ് സ്വീകരിച്ചതിനേക്കാൾ ശക്തമായ നിലപാട് താൻ സ്വീകരിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ചരിത്രപരമായ ഒരു വിജയത്തിലേക്ക് നടന്നുകയറിയത്.
മംദാനിയുടെ വിജയം കേവലം ഒരു തെരഞ്ഞെടുപ്പ് ഫലം എന്നതിലുപരി ന്യൂയോർക്ക് സിറ്റിയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്. നഗരത്തിന്റെ മാറുന്ന ജനസംഖ്യാ ഘടനയെയും രാഷ്ട്രീയ മുൻഗണനകളെയും ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.
ഇത് ഒരു വ്യക്തിയുടെ വിജയം എന്നതിലുപരി, പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഉദയം കൂടിയാണ്.
International
ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായപ്പോൾ കനത്ത ക്ഷീണമായത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്.
മേയർ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ട്രംപ് മംദാനിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. മംദാനി ജയിച്ചാൽ വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പിന്റെ രീതിയിൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ ജനതയോടു പറഞ്ഞു. എന്നാൽ, ട്രംപിന്റെ വാക്കുകൾ തിരിച്ചടിച്ചപ്പോൾ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്.
പ്രായം കുറഞ്ഞ മേയർ
34 കാരനായ മംദാനി, ന്യൂയോർക്ക് സിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. മംദാനിയുടെ വിജയം ട്രംപിന്റെ പല നടപടികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം കൂടി
പ്രതിഫലിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു ദശലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ബോർഡ് അറിയിച്ചു.
സൊഹ്റാൻ മംദാനി
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീര നായരുടെയും മകനാണ്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങൾ ഉഗാണ്ടയിലായിരുന്നു. പിന്നീട്, ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് ന്യൂയോർക്ക് സിറ്റിയിലേക്കും കുടിയേറി.
ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിലും ബ്രോങ്ക്സ് ഹൈ സ്കൂൾ ഓഫ് സയൻസിലും പഠിച്ചു. 2014ൽ ബൗഡോയിൻ കോളജിൽനിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. അവിടെ അദ്ദേഹം സ്റ്റുഡന്റസ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ എന്ന സംഘടനയുടെ സഹസ്ഥാപകനായിരുന്നു.
ആകാംക്ഷയോടെ നഗരം
മംദാനിയുടെ സ്ഥാനാർഥിത്വം പ്രത്യയശാസ്ത്രപരമായ ഭിന്നതയ്ക്കു കാരണമായി. പലസതീൻ അനുകൂല സംഘടനയുടെ വക്താവായ മംദാനി ന്യൂയോർക്കിന്റെ മേയറാകുന്നതിൽ ട്രംപ് ഉൾപ്പെടെയുള്ള വലിയ വിമർശനം ഉന്നയിച്ചിരുന്നു. ട്രംപ് ഉൾപ്പെടെയുള്ളവർ മംദാനി അമേരിക്കു വലിയ ഭീഷണിയാകുമെന്ന പ്രചാരണവും നടത്തിയിരുന്നു.
വിജയിച്ചാൽ നഗരം ഏറ്റെടുക്കുമെന്നും മംദാനിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയ ട്രംപിനെ, മംദാനി എങ്ങനെ നേരിടും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.