തിരുവനന്തപുരം: ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മെഡിക്കൽ റെപ്രസെന്‍റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ.
കമ്പനികളുടെ സമ്മർദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം സ്വദേശി ബി. മിഥുൻ ആത്മഹത്യചെയ്ത വാർത്ത അതീവ ദുഃഖകരമാണ്. മരണത്തിൽ വിശദമായ അന്വേഷണം നടക്കണം. കുറ്റക്കാരെ കണ്ടെത്തണം.
മെഡിക്കൽ റെപ്രസെന്‍റേറ്റീവുമാരായി നിരവധി ചെറുപ്പക്കാർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതീവഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ സംഭവത്തെ കാണുന്നത്.
കമ്പനികളുടെ ടാർജറ്റ് അച്ചീവ് ചെയ്യാനുള്ള അമിത സമ്മർദ്ദത്തിൽ ജീവനക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം തൊഴിൽവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തും. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.
മെഡിക്കൽ റെപ്രസെന്‍റേറ്റീവുമാരുടെ സംഘടനാ പ്രതിനിധികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും കെ. മുരളീധരൻ അറിയിച്ചു.