കൊച്ചി: തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുള്ള കേസുകള്‍ തെക്കുവടക്ക് തട്ടിക്കളിക്കുന്നതാണു സ്ഥിതിയെന്ന് ഹൈക്കോടതി.
കേസുകള്‍ ചിലര്ക്കെതിരേയാകുമ്പോള് തീരുമാനം വേഗത്തിലും മറ്റുചിലരുടെ കാര്യത്തില്‍ തീരുമാനങ്ങളില്ലാത്ത രീതിയിലുമായിരിക്കും. കൈകളില്‍ ചങ്ങലക്കെട്ടില്ലാത്തതിനാല് കോടതിക്ക് ഇത് അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ പറഞ്ഞു.
എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രോസിക്യൂഷന് അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തനിക്ക് വ്യാഴാഴ്ചയാണു ലഭിച്ചതെന്ന് പിന്നാക്ക വിഭാഗ വികസന അഡീ. ചീഫ് സെക്രട്ടറി വീണ എന്‍. മാധവന് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ 18നകം തീരുമാനമെടുക്കാന്‍ അഡീ. ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കിയ കോടതി അതിനകം തീരുമാനമുണ്ടായില്ലെങ്കില്‍ വിശദീകരണം നല്കാന് അന്നേദിവസം വീണ്ടും നേരിട്ടു ഹാജരാകണമെന്നും നിര്‍ദേശിച്ചു.
ഈമാസം പത്തിനകം പ്രോസിക്യൂഷന് അനുമതി കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന ഓഗസ്റ്റ് 14ലെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ കോടതി വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു.
കേസന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനില്‍ നല്കിയ ഉപഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കോടതിനിര്‍ദേശം കൈമാറാന്‍ വൈകിയത് തീരുമാനമെടുക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് അഡീ. ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തെത്തുടര്‍ന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ നിയമപരമായ തീരുമാനമെടുക്കാനാണു നിര്‍ദേശിച്ചത്.
ഫയല്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനു വീഴ്ചയുണ്ടായതായും കോടതി പറഞ്ഞു. എന്നാല്‍, ഫയല്‍ കൈമാറാന്‍ വിട്ടുപോയതാണെന്നായിരുന്നു വിജിലന്‍സ് അഭിഭാഷകന്റെ വിശദീകരണം. തുടര്‍ച്ചയായി ഇത്തരം വീഴ്ചയുണ്ടാകുമ്പോള്‍ കരുതിക്കൂട്ടിയാണെന്നേ കരുതാനാകൂവെന്ന് കോടതി വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്‍. സോമന്, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന് എന്നിവര്‍ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നല്കിയ പരാതിയിലാണു കേസെടുത്ത് അന്വേഷണം നടക്കുന്നത്.