ഹരിപ്പാട്: സമൂഹത്തെ അറിവിലേക്കും അക്ഷരവെളിച്ചത്തിലേക്കും നയിക്കാൻ ദീർഘവീക്ഷണത്തോടെ ആരംഭിച്ച പത്രമാണ് ദീപികയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദീപിക നാടിന്റെ സാമൂഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലകളിൽ വലിയ ശക്തിയായി വളർന്നുവെന്നും നമ്മുടെ ഭാഷ പദ്ധതി മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നങ്ങ്യാർകുളങ്ങര ബഥനി ഗേൾസ് ഹൈസ്കൂളിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. റെജി ന്യൂലാൻഡ് സ്പോൺസർ ചെയ്യുന്ന പദ്ധതിയിലൂടെയാണ് ബഥനി സ്കൂളിലേക്ക് ദീപിക പത്രം നൽകുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ നൃത്തപരിപാടിയും അരങ്ങേറി.
ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ ആമുഖ സന്ദേശം നൽകി. ബഥനി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ നിർമൽ എസ്ഐസി, സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ജോൺസ് തോമസ്, പഞ്ചായത്ത് അംഗം രാജേഷ് രാമകൃഷ്ണൻ, പിടിഎ പ്രസിഡന്റ് സുനിൽ കെ. ജോർജ്, ഡിഎഫ്സി സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വേലിക്കെട്ടിൽ, സിസ്റ്റർ ചെറുപുഷ്പ, അധ്യാപിക ഡയാന, ദീപിക സർക്കുലേഷൻ മാനേജർ ജോജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.