ഫ്ലോറിഡ: അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ 'ആർട്ടെമിസ് 2' ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് നടക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ തറയിൽ നിന്ന് വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.54-നാണ് ലോകം കാത്തിരിക്കുന്ന ഈ വിക്ഷേപണം നടക്കുക.
കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്രയാത്രയിലെ അംഗങ്ങൾ. ഇതിൽ വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് തിരിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനും, ക്രിസ്റ്റീന കോക്ക് ആദ്യ വനിതയുമാണ്. ജെറമി ഹാൻസെൻ കനേഡിയൻ ബഹിരാകാശ ഏജൻസിയെയാണ് പ്രതിനിധീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റമാണ് ചാന്ദ്രപേടകമായ 'ഓറിയോണിനെ' വഹിച്ചുകൊണ്ട് കുതിച്ചുയരുന്നത്. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന 'ടാങ്കിങ്' പ്രക്രിയ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം 7,500 കിലോമീറ്റർ വരെ അടുത്തുകൂടി ചന്ദ്രനെ വലംവെച്ച് സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന 'ആർട്ടെമിസ് 3' ദൗത്യത്തിന് മുന്നോടിയായുള്ള സുപ്രധാന പരീക്ഷണമാണിത്.