ന്യൂഡൽഹി: മന്ത്രി സ്ഥാനം രാജിവെച്ച് പാർലമെന്റിലെത്തിയ ധർമ്മേന്ദ്ര പ്രധാനിന് എൻഡിഎ എംപിമാരുടെ ഊഷ്മള സ്വീകരണം. തിങ്കളാഴ്ച പാർലമെന്റിലെത്തിയ അദ്ദേഹത്തെ ആഹ്ലാദാരവങ്ങളോടെയാണ് ഭരണപക്ഷ എംപിമാർ വരവേറ്റത്. കാറിൽ നിന്നിറങ്ങി ചിരിച്ചുകൊണ്ട് കൈകൂപ്പി നീങ്ങിയ അദ്ദേഹത്തിന് ചുറ്റം മുദ്രാവാക്യ വിളികളുമായി എംപിമാർ തടിച്ചുകൂടി.
ചിലർ അദ്ദേഹത്തിന്റെ തലയിൽ പരമ്പരാഗത തൊപ്പിയും തോളിൽ ഷാളും അണിയിച്ചു. രാജ്യതാൽപര്യം മുൻനിർത്തിയാണ് താൻ പദവി ഒഴിഞ്ഞതെന്നും യുവാക്കളെ ആശയക്കുഴപ്പത്തിന്റെ വലയിൽ പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകളോ പാർട്ടി സംഘടനാ തലത്തിലോ പുതിയ ദൗത്യങ്ങൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഒഡീഷ ബിജെപിയിലെ കരുത്തുറ്റ നേതാവായ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല, പശ്ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ സുവേന്ദു അധികാരി നേടിയ ചരിത്ര വിജയത്തിലും പ്രധാന് നിർണായക പങ്കുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.