ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്‍റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.
60 ശതമാനം ദരിദ്രാവസ്ഥയിൽ
മന്നത്തിന്‍റെ പുഷ്‌കല കാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്‍റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു. ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്‌ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു.
എന്നാൽ. ഇന്നു പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ . 60 ശതമാനത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍. സഹായിക്കുവാന്‍ ആരുമില്ല. പഴയ കാല പ്രമാണിത്തത്തിന്‍റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു.
ആഗോള അയ്യപ്പസംഗമം
50 ലക്ഷം വരുന്ന നായന്മാരില്‍ കേവലം ഏഴു ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എൻഎസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെക്കൊണ്ട് സ്വന്തം കാര്യം നേടുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. 50 വര്‍ഷമായി എൻഎസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃസംഗമമെന്നും അതിനാൽ എല്ലാവരും പങ്കെടുക്കണമെന്നും ഐക്യവേദി കൺവീനറുടെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സമംഗവുമായി എൻഎസ്എസ് കൈകോർത്തതും പ്രതിഷേധാർഹമാണെന്നു സംഘാടകർ പറയുന്നു.