ജനീവ: നേപ്പാൾ-ടിബറ്റ് പ്രളയം 93,000 പേരെ നേരിട്ടു ബാധിച്ചിരിക്കാമെന്ന് റെഡ് ക്രോസ്. മഞ്ഞുപാളി ഇടിഞ്ഞതും തുടർന്നുണ്ടായ പ്രളയവും ഗുരുതര പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് നേപ്പാളിലെ റെഡ് ക്രോസ്- റെഡ് ക്രസന്റ് പ്രതിനിധി സംഘത്തിന്റെ തലവൻ ഡേവിഡ് ഫിഷർ ജനീവയിൽ പറഞ്ഞു.
മഞ്ഞുമല ഇടിഞ്ഞതിനെത്തുടർന്നു രൂപപ്പെട്ട തടാകം പൊട്ടിയൊലിച്ചതു മൂലം റെഡ് ക്രോസിന്റെ ദുരിതാശ്വാസ വസ്തുക്കളുമായി വന്ന വാഹനങ്ങൾ കുടുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തം അവസാനിച്ചിട്ടില്ലെന്ന് യുഎൻ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ മേധാവി കമാൽ കിഷോർ മുന്നറിയിപ്പു നല്കി.
ദുരന്തത്തിൽ ആറ് ആശുപത്രികൾക്കു കേടുപാടുണ്ടായെന്നും എട്ട് ആരോഗ്യപ്രവർത്തകരെ കാണാതായിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് താരിഖ് ജസറേവിക് അറിയിച്ചു.
പ്രളയത്തിൽ ശുചിത്വ സംവിധാനങ്ങൾ തകർന്നതിനാൽ പകർച്ചവ്യാധികൾ, വയറിളക്കം ശ്വാസകോശരോഗങ്ങൾ എന്നിവ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.