പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും ലോകം നേരിടുന്ന വലിയ ഭീഷണിയാണെന്നും അത് വെറുമൊരു വിദൂര സംഭവമല്ലെന്ന് തിരിച്ചറിയണമെന്നും നടനും സംവിധായകനുമായ എസ്.ജെ. സൂര്യ.
കാർത്തി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സർദാർ 2-ന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോയുടെ പഴയ ഓസ്കർ പ്രസംഗവും സമീപകാലത്തുണ്ടായ നേപ്പാൾ പ്രളയവും പരാമർശിച്ച് എസ്.ജെ. സൂര്യ സംസാരിച്ചത്.
വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞുമലകൾ തേടിച്ചെന്നപ്പോൾ അവിടെ മഞ്ഞൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ഞുമലകളെല്ലാം ഉരുകിപ്പോയിരുന്നുവെന്നും ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിയ വേളയിൽ ലിയോനാർഡോ ഡി കാപ്രിയോ പറഞ്ഞിരുന്നു. ഗ്ലോബൽ വാമിങ്ങിനെതിരെയും കാടുകൾ നശിപ്പിക്കുന്നതിനെതിരെയും മനുഷ്യർ ജാഗ്രത പാലിക്കണമെന്ന് അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയെങ്കിലും പലരും അത് ഗൗരവമായി എടുത്തില്ല. എന്നാൽ അടുത്തിടെ നേപ്പാളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ ഈ അപകടം നമ്മുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണെന്ന് എസ്.ജെ. സൂര്യ ചൂണ്ടിക്കാട്ടി.
"ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ വേളയിൽ ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോ പറഞ്ഞ ഒരു കാര്യമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞുമലകൾ തേടിച്ചെന്നപ്പോൾ അവിടെ മഞ്ഞൊന്നും ഉണ്ടായിരുന്നില്ല. മഞ്ഞുമലകളെല്ലാം ഉരുകിപ്പോയിരുന്നു.
മനുഷ്യർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും ആഗോളതാപനത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മനുഷ്യർ കാടുകൾ നശിപ്പിച്ചുകൊണ്ടിരുന്നാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എങ്ങനെ നിലനിൽക്കും? വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞത് നമ്മൾ അത്ര ഗൗരവമായി എടുത്തില്ല. അത് ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്നും നമുക്ക് കുഴപ്പമൊന്നുമില്ലെന്നുമാണ് നമ്മൾ കരുതിയത്. എന്നാൽ അടുത്തിടെ നേപ്പാളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ നമ്മൾ കണ്ടതാണ്.
ഭാവിക്കും ഭൂമിക്കും ആവശ്യമായ അത്തരമൊരു ഗംഭീര സന്ദേശമാണ് സംവിധായകൻ പി.എസ്. മിത്രൻ 'സർദാർ 2' എന്ന സിനിമയിലൂടെ നൽകുന്നത്. സർദാർ ആദ്യ ഭാഗത്തിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തെക്കുറിച്ചും അതിലെ അപകടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. എന്നിട്ടും നമ്മളിൽ പലരും മാറിയിട്ടില്ല. ഇതൊക്കെ എപ്പോഴോ എവിടെയോ സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് കരുതുന്നത്.
എന്നാൽ ഈ അപകടം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് എന്ന ശക്തമായ മുന്നറിയിപ്പാണ് മിത്രൻ സാർ സർദാർ 2-ലൂടെ വീണ്ടും തരുന്നത്.
ഈ സിനിമ കേവലം ആക്ഷനും മാസ് മസാല എന്റർടൈൻമെന്റും മാത്രമായി തിയറ്റർ സ്ക്രീനിൽ കണ്ടുമറന്ന് പോകേണ്ട ഒന്നല്ല.
ഇതിലെ ആശയം നിങ്ങൾ വീട്ടിലേക്ക് കൂടെ കൊണ്ടുപോകണം, മനസിൽ ചിന്തിക്കണം, നമ്മുടെ ജീവിതത്തെയും ഭാവിയെയും കുറിച്ച് കൃത്യമായി പ്ലാൻ ചെയ്യണം.
അത്രയും മികച്ചൊരു സന്ദേശമാണ് ഇതിലുള്ളത്. ഇത്രയും നല്ലൊരു കഥ വന്നപ്പോൾ ആദ്യം തന്നെ അത് തിരഞ്ഞെടുത്ത് മുന്നോട്ട് വന്നത് നമ്മുടെ പ്രിയ താരം കാർത്തി സാറാണ്.
അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി എടുത്തു നോക്കിയാൽ അറിയാം, ഓരോ സിനിമയിലും തികച്ചും വ്യത്യസ്തവും ആവേശകരവുമായ വിഷയങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്’, എസ്.ജെ സൂര്യ പറഞ്ഞു.