കൊല്ലം: പിഎസ്സി നിയമനങ്ങളിൽ സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടും പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാപിഎസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുപോയില്ല. ജില്ലാ പ്രസിഡന്റ് റിയാസ് ചിതറക്കും ചൈത്രാ ഡി. തമ്പാനും പരിക്കുപറ്റി. ഇവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം റസ്റ്റ് ഹൗസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പിഎസ് സി ഓഫീസിനു മുന്നിൽ ബാരികേട് സ്ഥാപിച്ചു പോലീസ് തടഞ്ഞു.
തുടർന്ന് ബാരികേട് മറികടന്നു അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് ലാത്തിയടിയിൽ തലയ്ക്കും കൈക്കും പരിക്ക് പറ്റിയത്. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ശക്തമായ സംഘർഷവുമുണ്ടായി.തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയിതു നീക്കി.
പ്രതിഷേധ സമരത്തിന് സംസ്ഥാന ഭാരവാഹികളായ പവിജ പത്മൻ, അജു ജോർജ്, തൗഫീഖ് തടിക്കാട്, ഹാഷിം സുലൈമാൻ, അസൈൻ പള്ളിമുക്ക്,അൻവർ കരുവാ,അനസ് ഇരവിപുരം,അനന്ത കൃഷ്ണൻ,റിനോഷ,കൃഷ്ണപ്രസാദ്,ഷമീർ മയ്യനാട്, ഷിബു മുണ്ടക്കൽ, കിരൺ എന്നിവർ നേതൃത്വം നൽകി.