പാലക്കാട്: നഗരസഭയിലെ സ്പെഷൽ കൗണ്‍സിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതു യുഡിഎഫ് കൗണ്‍സിലർമാർ ബഹിഷ്കരിച്ചു.
യോഗനടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടശേഷം യുഡിഎഫ് അംഗങ്ങൾ വന്ദേമാതരം ആലാപനത്തിൽ പങ്കെടുക്കാതെ ഹാളിൽനിന്നു പുറത്തുപോവുകയായിരുന്നു.
സാധാരണയായി എല്ലാ നഗരസഭാ കൗണ്‍സിൽ യോഗങ്ങളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങളാണു ചൊല്ലാറുള്ളത്. യോഗത്തിൽ എൽഡിഎഫ് കൗണ്‍സിലർമാർ ആദ്യ ചരണം പാടിയതിനു പിന്നാലെ തങ്ങളുടെ സീറ്റുകളിൽ ഇരുന്നു. എന്നാൽ, ബിജെപി കൗണ്‍സിലർമാർ വന്ദേമാതരം പൂർണമായും ചൊല്ലിയാണു യോഗനടപടികളിലേക്കു കടന്നത്.
അതേസമയം വന്ദേമാതരത്തെ യുഡിഎഫ്, എൽഡിഎഫ് കൗണ്‍സിലർമാർ അപമാനിച്ചതായി ബിജെപി ആരോപിച്ചു. ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി കൗണ്‍സിലർമാർ വ്യക്തമാക്കി.
കൗണ്‍സിൽ യോഗങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരായ യുഡിഎഫ്- എൽഡിഎഫ് നിലപാട് പുനഃപരിശോധിക്കണമെന്നും ദേശീയബോധത്തിനും ജനവികാരങ്ങൾക്കും യോജിച്ച നിലപാട് സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.