റമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പിൽ നാല് പലസ്തീനികളും ഒരു ഇസ്രേലിയും കൊല്ലപ്പെട്ടു. പലസ്തീൻ നഗരമായ നാബ്ലുസിനു സമീപമുണ്ടായ സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരു വിഭാഗവും നല്കിയത്.
ഹവാത് ഗിലാദ് എന്ന സ്ഥലത്ത് മലകയറ്റ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഇസ്രേലികൾ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അവിടെ എത്തിയെന്നും ഇതിനിടെ ഒരു പലസ്തീൻകാരൻ സുരക്ഷാ ഭടനിൽനിന്നു തോക്ക് തട്ടിയെടുത്ത് വെടിവച്ചുവെന്നുമാണ് ഇസ്രേലി സേന അറിയിച്ചത്.
എന്നാൽ, താൽ എന്ന സ്ഥലത്ത് ഇസ്രേലികൾ നടത്തിയ ആക്രമണമാണു സംഭവത്തിൽ കലാശിച്ചതെന്ന് പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. 25-30 ഇസ്രേലികൾ ആക്രമണം നടത്തുകയും രണ്ടു പലസ്തീൻ ഭവനങ്ങൾ കൈയേറാൻ ശ്രമിക്കുകയുമുണ്ടായി. വീട്ടുകാർ ഇവരെ നേരിട്ടു. ഇതോടെ ഇസ്രേലികൾ വെടിയുതിർത്തു.
അരമണിക്കൂറിനുശേഷം മടങ്ങിയെത്തിയ ഇസ്രേലികൾ പ്രായപൂർത്തിയാകാത്ത ഒരാളെ ആക്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ കൈവിട്ടുപോവുകയും സ്ഥലത്തെത്തിയ ഇസ്രേലി സേനയും ഇസ്രേലികളും പലസ്തീനികളെ വെടിവയ്ക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പലസ്തീനികൾ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്.