നെടുമങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റിൽ കാർഷിക ഉത്പന്നങ്ങൾ വിറ്റവകയിൽ കർഷകർക്ക് ഹോർട്ടികോർപ് നൽകാനുള്ള പണം മാസങ്ങളായി കുടിശികയെന്ന് ആക്ഷേപം.
കഴിഞ്ഞ നവംബർ മുതലുള്ള എട്ടു മാസത്തെ തുകയാണ് കർഷകർക്ക് കുടിശികയുള്ളത്. മഴ കുറയുന്നത് വരാനിരിക്കുന്ന ഓണവിപണിയെയും വിളവെടുപ്പിനെയും ബാധിക്കുമെന്ന ഭീതി നിലനിൽക്കെയാ ണു ഹോർട്ടികോർപിന്റെ നടപടി ഇരുട്ടടിയായിരിക്കുന്നത്.
നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ആയിരത്തിലേറെ കർഷകർ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഏകദേശം 350-ഓളം കർഷകരാണ് ഇവിടെ കാർഷിക ഉത്പന്നങ്ങൾ എത്തിക്കുന്നത്. കർഷകർ വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങളിൽ ഭൂരിഭാഗവും പ്രാദേശിക ചില്ലറ, മൊത്തവ്യാപാര കച്ചവടക്കാരാണ് വാങ്ങുന്നത്. ഇത്തരത്തിൽ കച്ചവടക്കാർ എടുത്തശേഷം ബാക്കി വരുന്ന കാർഷിക വിളകളാണ് ഹോർട്ടികോർപ് ഏറ്റെടുക്കുന്നത്.
കച്ചവടക്കാർ വാങ്ങുന്ന ഉൽപന്നങ്ങളുടെ പണം 15 ദിവസം കൂടുമ്പോൾ കർഷകരുടെ അക്കൗണ്ടിൽ കൃത്യമായി എത്തുന്നുണ്ട്. നിലവിൽ 45 ലക്ഷത്തോളം രൂപയാണ് കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനു ള്ളത്. കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തും കൃഷി ചെയ്ത കർഷകരാണു കടബാധ്യതയിലായിരിക്കുന്നത്. തിരിച്ചടവ് നടത്താനാവാതെ പലരുടെയും വായ്പകൾ മുടങ്ങുന്ന സ്ഥിതിയുമുണ്ട്. കാലാവസ്ഥാവ്യതിയാനവും മഴക്കുറവും ഒരു വശത്ത് തിരിച്ചടിയാകുമ്പോൾ, വിറ്റഴിച്ച ഉൽപന്നങ്ങളുടെ പണം ലഭിക്കാത്തത് കർഷകർക്ക് ഇരട്ടി ദുരിതമാണ് സൃഷ്ടിക്കുന്നത്. ഹോർട്ടികോർപ് നൽകാനുള്ള കുടിശിക ഉടനടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മന്ത്രി ടി.സിദ്ദിഖിനു പരാതി നൽകിയിട്ടുണ്ട്. മുൻപ് കുടിശിക ഉണ്ടായപ്പോഴും ഹോർട്ടികോർപ് കൃഷി ഉൽപന്നങ്ങൾ ഏറ്റെടുക്കാതെ വന്നപ്പോഴും സെക്രട്ടേറിയറ്റ്, മന്ത്രിയുടെ വസതി എന്നിവയ്ക്ക് മുന്നിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഷയം അടിയന്തരമായി പരിഹരിച്ച് കുടിശിക എത്രയുംവേഗം വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
അതേസമയം, ഹോർട്ടികോർപ്പിനു സർക്കാർ ഫണ്ട് കൈമാറിയിട്ടുണ്ടെന്നും അതിൽ ഒരു വിഹിതം നെടുമങ്ങാട് മാർക്കറ്റിലെ കർഷകർക്കും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.