ടെക്സസ്: ഇർവിംഗിലെ ലാസ് കോളിനാസ് പ്രദേശത്തെ ഒരു ഹോട്ടലിൽ ബഹളമുണ്ടായെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇന്ത്യൻ സ്വദേശിയായ ഒരാളെ വേശ്യാവൃത്തി ആവശ്യപ്പെട്ടെന്ന (Solicitation of Prostitution) കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ലാസ് കോളിനാസിലെ സ്റ്റേബ്രിഡ്ജ് സ്യൂട്ട്സ് ഹോട്ടലിലെ ഒരു മുറിയിലേക്ക് നിരവധി പുരുഷന്മാർ വരികയും പോകുകയും ചെയ്യുന്നതായും മുറിക്കുള്ളിൽ നിന്ന് സ്ത്രീയുടെ നിലവിളി കേട്ടതായും ലഭിച്ച പരാതിയെ തുടർന്നാണ് ഇർവിംഗ് പോലീസ് സ്ഥലത്തെത്തിയത്.
ഭാഷാപരമായ ബുദ്ധിമുട്ട് കാരണം വിവർത്തന ആപ്പ് ഉപയോഗിച്ചാണ് പോലീസ് മുറിയിലുണ്ടായിരുന്ന സ്ത്രീയുമായി ആശയവിനിമയം നടത്തിയത്. സുരക്ഷാ പരിശോധനയ്ക്കായി മുറി പരിശോധിക്കാൻ സ്ത്രീ അനുമതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, 38 വയസുകാരനായ സപ്തർഷി ദാസ് ബാത്ത്റൂമിൽ ടവൽ മാത്രം ധരിച്ച നിലയിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ആദ്യഘട്ടത്തിൽ ഇരുവരും സമയം ചെലവഴിക്കുകയായിരുന്നുവെന്നാണ് സപ്തർഷി ദാസ് പൊലീസിനോട് പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം നൽകി ലൈംഗിക സേവനം തേടിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതായി പൊലീസ് പറയുന്ന ഡിജിറ്റൽ സന്ദേശങ്ങളും ചാറ്റ് രേഖകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന് സപ്തർഷി ദാസിനെ Solicitation of Prostitution കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഇർവിംഗ് ജയിലിൽ പ്രവേശിപ്പിച്ചു. പിന്നീട് ജാമ്യത്തിൽ മോചിതനായി. ഹോട്ടൽ മുറിയിലുണ്ടായിരുന്ന സ്ത്രീയെ സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് ഇർവിംഗ് പോലീസ് അറിയിച്ചു.