പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ജനങ്ങൾ സമരത്തിലേക്ക്.കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് 2010-15 കാലഘട്ടങ്ങളിൽ കാപ്പിക്കാട്, പാറമുകൾ പ്രദേശങ്ങളിൽ ടാങ്ക് നിർമിക്കാൻ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. കുറ്റിച്ചൽ പഞ്ചായത്തിലെ അണിയിലക്കടവിൽനിന്ന് ഇവിടുത്തെ ടാങ്കുകളിൽ വെള്ളമെത്തിച്ചു പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നടപ്പായില്ല.
പിന്നീട് ജലജീവൻ മിഷനുമായി ബന്ധിപ്പിച്ച് 70.57 കോടി രൂപ ഉൾപ്പെടുത്തി കാപ്പിക്കാട് വാങ്ങി നൽകിയ വസ്തുവിൽ ടാങ്ക്നിർമാണം പൂർത്തിയാക്കി. പാറമുകളിലെ ടാങ്ക് നിർമാണം കരാറുകാരൻ ഉപേക്ഷിച്ച് പോകുകയും ചെയ്തു. 2010-15ൽ വസ്തു വാങ്ങി നൽകുമ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഇപ്പോൾ പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കട്ടയ്ക്കോട് തങ്കച്ചൻ വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
കാപ്പിക്കാട് ടാങ്ക് നിർമാണം പൂർത്തിയായി ഒരുവർഷം കഴിഞ്ഞിട്ടും അണിയിലക്കടവിൽനിന്ന് വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. വാട്ടർ അഥോറിട്ടി പറയുന്നത് കുറ്റിച്ചലിൽനിന്നു പൂവച്ചലിലേക്ക് വരുന്ന റോഡ് പൊളിക്കാൻ പിഡബ്ല്യുഡി അനുവാദം നൽകുന്നില്ലെന്നാണ്. എട്ടുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കുകളുടെ പ്രവർത്തനമാരംഭിച്ചാൽ പൂവച്ചൽ പഞ്ചായത്തിലെ എല്ലാപ്രദേശത്തേയും കുടിവെള്ളക്ഷാമം പരിഹരിക്കാനാവും.
കാപ്പിക്കാടുള്ള ടാങ്കിലെ ജലവിതരണം ആരംഭിച്ചാൽ പകുതിയോളം വാർഡിൽ കുടിവെള്ളമെത്തിക്കാനാകും.
കാപ്പിക്കാടുള്ള ടാങ്കിൽനിന്ന് വെള്ളമെത്തിക്കുന്നതിന് ജലജീവൻ മിഷന്റെ സഹായത്തോടെ ആയിരത്തോളം വീടുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് രണ്ടുവർഷമായി. അടിയന്തരമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടിയുണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.