വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അടുത്തമാസം 25 മുതൽ 28 വരെ ഫ്രാൻസിൽ സന്ദർശനം നടത്തും. 2008ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നടത്തിയ സന്ദർശനത്തിന് 18 വർഷങ്ങൾക്കുശേഷമാണ് ഒരു മാർപാപ്പ ഫ്രഞ്ച് മണ്ണിലെത്തുന്നത്.
‘ലോകത്തിനു ജീവൻ ഉണ്ടാകേണ്ടതിന്’ എന്ന പ്രമേയമാണ് അപ്പസ്തോലിക് സന്ദർശനത്തിനു നൽകിയിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ (6:51) വചനത്തെ അടിസ്ഥാനമാക്കിയാണ് യാത്രയുടെ പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നത്.
25ന് പാരീസിലെത്തുന്ന മാർപാപ്പ ഫ്രഞ്ച് പ്രസിഡന്റ്, സർക്കാർ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് പാരീസിലെ യുനെസ്കോ ആസ്ഥാനം സന്ദർശിക്കുന്ന മാർപാപ്പ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
നോത്റ് ദാം കത്തീഡ്രലിൽ സായാഹ്ന പ്രാർഥന, സെന്റ് ഡെനീസ് സ്റ്റേഡിയത്തിൽ യുവജന പ്രാർഥനാ സമ്മേളനം, ‘ബകിത ഭവനം’ എന്ന കുടിയേറ്റകേന്ദ്ര സന്ദർശനം എന്നിവയ്ക്കുശേഷം കോൺകോർഡ് ചത്വരത്തിൽ വിശുദ്ധകുർബാന അർപ്പിക്കും.
26ന് രാവിലെ പാരീസിൽ വിവിധ പരിപാടികൾക്കും വിശുദ്ധ കുർബാനയ്ക്കുംശേഷം വൈകുന്നേരം ലോകപ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിൽ എത്തുന്ന മാർപാപ്പ അവിടെ പ്രത്യേക പ്രാർഥന നടത്തും.
27ന് രാവിലെ ഫ്രഞ്ച് മെത്രാൻ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വിശുദ്ധകുർബാന അർപ്പിക്കുകയും ചെയ്യും. രാത്രിയിൽ ലൂർദ് മാതാവിന്റെ തീർഥാടനകേന്ദ്രത്തിലെ മെഴുകുതിരി പ്രദക്ഷിണത്തിലും പ്രാർഥനകളിലും പങ്കെടുക്കും.
സന്ദർശനത്തിന്റെ അവസാനദിനമായ 28ന് മെറ്റ്സ് നഗരം സന്ദർശിക്കുന്ന മാർപാപ്പ, റോബർട്ട് ഷൂമാൻ കോൺഫറൻസ് ഹാളിൽ മതാന്തര സമ്മേളനത്തെ അഭിസംബോധന ചെയ്യും. സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ വിശുദ്ധകുർബാന അർപ്പിച്ചശേഷം റോമിലേക്ക് മടങ്ങും.