പത്തനംതിട്ട: വേനല്‍ രൂക്ഷമായിട്ടും കല്ലട ജലസേചനപദ്ധതിയില്‍ നിന്നുള്ള വെള്ളം എത്താത്തതു കാരണം പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷം.
കുടിവെള്ളത്തിനും കൃഷിയിടങ്ങളിലെ വെള്ളം തേടിയും പ്രദേശവാസികള്‍ അലച്ചില്‍ തുടങ്ങിട്ട് ആഴ്ചകളായിട്ടും വെള്ളം എത്തിക്കാന്‍ ഇതേവരെയും നടപടിയായിട്ടില്ല. ജില്ലയുടെ പ്രധാന നെല്ലറകളില്‍ ഒന്നായ വള്ളിക്കോട് പാടശേഖരങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ പ്രമാടത്തും നെല്ലറയായ വള്ളിക്കോട്ടും ജനുവരി പകുതിയോടെ കനാല്‍ വഴി വെള്ളം എത്തിക്കുമെന്ന് കല്ലട ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
ഒരു മാസം മുമ്പ് ഗ്രാമപഞ്ചായത്തും പാടശേഖര സമിതികളും കെഐപിക്ക് കത്ത് നല്‍കിയിരുന്നു. കനാല്‍ തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒരുതുള്ളി വെള്ളം പോലും ഈ കനാല്‍ വഴി പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ ഇതേവരെയും എത്തിയിട്ടില്ല. കാടുമൂടി കിടന്ന കനാല്‍ ഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വൃത്തിയാക്കിയിട്ടുമുണ്ട്.
വെള്ളം എത്താന്‍ വൈകിയാല്‍ കൃഷി പൂര്‍ണമായും കരിഞ്ഞ് ഇല്ലാതാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കനാല്‍ വഴി വെള്ളം എത്താതായതോടെ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. കല്ലട പദ്ധതിയില്‍ നിന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും കനാല്‍ തുറന്നു വെള്ളം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചന്ദനപ്പള്ളി വഴിയുള്ള പ്രധാന കനാലിന്റെ അറ്റകുറ്റപ്പണി നടക്കാത്തതാണ് വള്ളിക്കോട്, പ്രമാടം ഭാഗത്തേക്കു വെള്ളം തുറന്നുവിടാത്തതിനു കാരണമായി പറയുന്നത്.
ചെറുകിട പദ്ധതികളിലും വെള്ളം ഇല്ല
ചെറുകിട പദ്ധതികളിലേക്ക് വരള്‍ച്ചാ സമയത്തു വെള്ളം കിട്ടണമെങ്കില്‍ കെഐപി കനാലിലൂടെ വെള്ളം എത്തണം. കോന്നി ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകൾ. കരിങ്കുടുക്ക മുതല്‍ വി. കോട്ടയം വരെയാണ് കെഐപി കനാല്‍ പ്രമാടം പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. തുടര്‍ന്ന് വള്ളിക്കോട് പഞ്ചായത്തില്‍ പ്രവേശിക്കും. പ്രമാടത്തെ പത്ത് വാര്‍ഡുകളിലും വള്ളിക്കോട്ടെ എട്ട് വാര്‍ഡുകളിലും കനാല്‍ വെള്ളത്തിന്റെ പ്രയോജനം ലഭിക്കും. കനാല്‍ തുറന്നു വിട്ടാല്‍ സമീപ പ്രദേശങ്ങളിലെ വീടുകളുടെ കിണറിലും വെള്ളം ലഭിക്കും.
ഇരു പഞ്ചായത്തുകളിലെയും പ്രധാന ജലസ്രോതസായ അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞത് ശുദ്ധജല വിതരണ പദ്ധതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വില നല്കി കുടിവെള്ളം വാങ്ങുന്നവരും വിരളമല്ല. കനാല്‍ തുറന്ന് വിടുന്നത് വൈകിയാല്‍ പ്രക്ഷാഭം തുടങ്ങുമെന്ന് കര്‍ഷകരും നാട്ടുകാരും പറഞ്ഞു.
കൃഷികള്‍ കരിഞ്ഞുണങ്ങുന്നു
കെഐപി കനാലിലൂടെ വെള്ളം എത്തിക്കാന്‍ വൈകിയാല്‍ ഇരു പഞ്ചായത്തുകളിലെയും ഏക്കറു കണക്കിന് സ്ഥലങ്ങളിലെ നെല്‍ കൃഷി ഉള്‍പ്പെടെയുള്ളവ കരിഞ്ഞുണങ്ങും. പ്രതികൂല കാലാവസ്ഥകളോടു പടവെട്ടിയാണ് കര്‍ഷകര്‍ ഇത്തവണ കൃഷി ഇറക്കിയിരിക്കുന്നത്.
ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെല്‍കൃഷി നാശത്തിന്റെ വക്കിലാണ്. വാഴകൃഷി ഭൂരിഭാഗവും കരിഞ്ഞുണങ്ങി. അഞ്ഞൂറ് ഏക്കറോളം പാടശേഖരമാണ് വള്ളിക്കോട്ടുള്ളത്. സപ്ലൈകോയുടെ ജില്ലയിലെ പ്രധാന നെല്‍ സംഭരണ കേന്ദ്രം കൂടിയാണ് വള്ളിക്കോട്. ഏക്കര്‍ കണക്കിനു സ്ഥലത്ത് ഏത്തവാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
വേനല്‍കാലത്തും ഇവയെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നത് കനാല്‍ വെള്ളമാണ്. എന്നാല്‍ ഇത്തവണ ഏത്തവാഴ കരിഞ്ഞുണങ്ങിത്തുടങ്ങി. കുലച്ച വാഴകള്‍ ഒടിഞ്ഞു വീഴുന്നതു പതിവുകാഴ്ചയാണ്. കനാല്‍ വഴി വെള്ളം എത്തിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതികളും നാട്ടുകാരും ആവശ്യപ്പെട്ടു.