കുവൈറ്റ് സിറ്റി: ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. കുവൈറ്റിൽ നഴ്സായ ജേക്കബ് വർഗീസിനാണ് സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചത്.
നഴ്സിംഗ് പഠനത്തെ തുടർന്ന് പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബംഗളൂരുവിലുള്ള കോളജിൽ ചേർന്ന ജേക്കബ് അഡ്മിഷൻ സമയത്ത് മുഴുവൻ രേഖകളും കോളജിൽ സമർപ്പിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്കം ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ രണ്ടു വർഷത്തെ മുഴുവൻ ഫീസും നൽകി എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടിനെ തുടർന്നാണ് ജേക്കബ് പ്രവാസി ലീഗൽ സെൽ വഴി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാർഥികളുടെ അസൽ രേഖകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചുവയ്ക്കരുത് എന്നുള്ള യുജിസി മാർഗനിർദേശം നടപ്പിലാക്കാത്ത കോളജിനെതിരേ നടപടിആവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
നാലാഴ്ചക്കകം ഹർജിയിൽ നടപടി സ്വീകരിക്കാൻ ജസ്റ്റിസ് വികാസ് മഹാജൻ യൂജിസിക്ക് നിർദേശവും നൽകി. എങ്കിലും യൂജിസി യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് യൂജിസി ചെയർമാൻ ഡോ. വിനീത് ജോഷിക്കെതിരേ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ നടപടി ഉണ്ടായത്.
നടപടി എടുക്കാത്ത പക്ഷം യൂജിസി ഉദ്ധ്യോഗസ്ഥർ അടുത്ത ഹിയറിംഗിൽ ഡൽഹി ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നഴ്സിംഗ് കോളജ് മുഴുവൻ അസൽ രേഖകളും ജേക്കബ് വർഗീസിന് തിരികെ നൽകിയത്.
നഴ്സിംഗ് പഠനത്തെ തുടർന്നുള്ള ഉപരിപഠനം സാമ്പത്തിക പ്രതിസന്ധിയിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത ഒരു പ്രവാസിയുടെ ദൈന്യത മുതലെടുക്കുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയം ഏറ്റെടുത്തത്.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്സൺ എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. നഴ്സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും ഉത്തരവുകൾ നേടിയിരുന്നു.
എങ്കിലും പല തരത്തിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനിൽകുന്നതായും ഇത്തരം സാഹചര്യത്തിൽ പ്രവാസി ലീഗൽ സെൽ നേടിയെടുത്ത വിധിയുടെ ആനുകൂല്യം ഇത്തരം പ്രശ്നമുള്ളവർക്കു പ്രയോജനകരമാണെന്നും പ്രവാസി ലീഗൽ സെൽ വക്താവ് സുധീർ തിരു നിലത്ത്, കൺട്രിഹെഡ് ബാബു ഫ്രാൻസീസ്, ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.