ചണ്ഡീഗഡ്: പഞ്ചാബിലെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്താ വീഡിയോ ലുധിയാനയിലെ ജഗ്രാവോൺ പാലത്തിന് സമീപത്തുനിന്നുള്ളതാണെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതോടെ തന്നെ വിമർശിച്ച ട്രോളുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് ബിജെപി എംപി ഹർഭജൻ സിംഗ് രംഗത്തെത്തി.
നേരത്തെ ബിജെപി നേതാവ് രവ്നീത് സിംഗ് ബിട്ടു പങ്കുവെച്ച വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ഹർഭജൻ സിംഗ് വിമർശകർക്കെതിരെ തിരിച്ചടിച്ചത്. "ഇനി ഈ ജഗ്രാവോൺ പാലം രാജസ്ഥാനിലാണെന്ന് ചില പെയ്ഡ് ട്രോളുകൾ അവകാശപ്പെടും" എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
പ്രചരിക്കുന്ന വീഡിയോ പഴയതാണെങ്കിലും ജഗ്രാവോൺ പാലത്തിനടിയിൽ വെച്ച് ലഹരിമരുന്ന് ഉപയോഗിച്ച യുവാവിനെ ആഗസ്റ്റ് 12-ന് ലുധിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി.മുൻപ് ലഹരിയുപയോഗത്തിന്റേതായി ഹർഭജൻ പങ്കുവെച്ച മറ്റൊരു വീഡിയോ രാജസ്ഥാനിലെ ഗംഗാനഗറിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് ആം ആദ്മി പാർട്ടി പോലീസിനെ ഉദ്ധരിച്ച് ഹർഭജനെതിരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ ലഹരി ഉപയോഗത്തെച്ചൊല്ലി ഭരണപക്ഷമായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.