കൊച്ചി: സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സുഗതന്റെ ഹർജിയിലെ പ്രധാന ആവശ്യം. 14നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
നെടുമങ്ങാട് കോടതി നേരത്തെ മറ്റ് രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഗതന്റെ ഹർജി പരിഗണിക്കവെ കൗൺസിലറുടെ സത്യപ്രതിജ്ഞ ജയിലിൽ വെച്ച് തന്നെ നടത്തിക്കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം സുഗതനെ യാതൊരു കാരണവശാലും ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്നാണ് സർക്കാർ നിലപാട്. ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ നിയമപരമായി സാധിക്കുമോയെന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. മറ്റ് കൗൺസിലർമാർ നേരത്തെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.