കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ക്രൂരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നതെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടി. ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും കൂടാതെ യൂണിഫോമോ തിരിച്ചറിയൽ കാർഡോ ഇല്ലാത്ത ആളുകളും ചേർന്ന് വിദ്യാർത്ഥികളെ തീവ്രവാദികളെപ്പോലെയാണ് ആക്രമിച്ചത്. അവരെ നിശബ്ദരാക്കാൻ ബലപ്രയോഗം നടത്തുന്നതിന് പകരം ചർച്ചയ്ക്ക് സർക്കാർ മുന്നോട്ടുവന്നിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നുവെന്നും അവർ കുറിച്ചു.
ഒരു രാജ്യത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ തലപ്പത്തുള്ള വ്യക്തിയെ നീക്കം ചെയ്തുകൊണ്ട് സമ്പൂർണ്ണമായ അഴിച്ചുപണിയാണ് വേണ്ടതെന്നും രഞ്ജിനി വ്യക്തമാക്കി. രാജ്യത്തിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയിലെ യുവാക്കളുടെ ഗൗരവമേറിയ പ്രശ്നങ്ങളിൽ പ്രധാനമന്ത്രി മുന്നിട്ടിറങ്ങുമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഒപ്പം നിൽക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു