പത്തനംതിട്ട: സംസ്ഥാനത്തെ പരിസ്ഥിതി ദുർബല മേഖല പരിധിയെ സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും റവന്യുമന്ത്രി എ.പി. അനിൽ കുമാർ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ പരിധി 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയടക്കം വിശദമായ ചർച്ച നടത്തിയിട്ടുണ്ടെന്നും ജനവാസ മേഖലകൾ ഇഎസ്എയിൽ നിന്നും പൂർണമായി ഒഴിവാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ 100 ദിന കർമപരിപാടികളിലുൾപ്പെടെ 52000 പരാതികൾ തീർപ്പാക്കി. 48000 പരാതികൾക്ക് ഒക്ടോബർ പത്തിനകം പരിഹാരം ഉണ്ടാക്കും.
പ്രളയബാധിതർക്കുള്ള നഷ്ടപരിഹാരം നാളെയോടെ നൽകിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. വെള്ളം കയറിയ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 10000 രൂപ വീതമുള്ള സാന്പത്തിക സഹായമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
അർഹരായവരെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള സഹായം നാളെ മുതൽ വിതരണം ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. ധനസഹായം പരമാവധി വേഗത്തിലും സുതാര്യമായും ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.