മുംബൈ: 2025-26 വർഷത്തെ ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. 30 പുരുഷ താരങ്ങളും 21 വനിതാ താരങ്ങളും കരാറിൽ ഉൾപ്പെട്ടു.
സീനിയർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോൾ ട്വന്റി-20 ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാൻ കിഷനെ വാർഷിക കരാറിൽനിന്ന് വീണ്ടും തഴഞ്ഞു. കൂടാതെ ഏഴ് കോടി രൂപ വാർഷിക പ്രതിഫലം നൽകിയിരുന്ന ‘എ പ്ലസ്’ വിഭാഗം ഇത്തവണ ഒഴിവാക്കി.
ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് എ ഗ്രേഡിലുള്ളത്. എ ഗ്രേഡുകാരുടെ വാർഷിക പ്രതിഫലം ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണ് ഗ്രേഡ് സിയിൽ തുടരും.
വനിതാ താരങ്ങളുടെ കരാറിലും ബിസിസിഐ മാറ്റം വരുത്തി. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവർ എ ഗ്രേഡിൽ തുടരുന്പോൾ ജെമീമ റോഡ്രിഗസിനെ ബിയിൽ നിന്ന് എ ഗ്രേഡിലേക്ക് ഉയർത്തി. മലയാളി താരങ്ങൾ പട്ടികയിലില്ല.
പുരുഷ താരങ്ങൾ
ഗ്രേഡ് എ: ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് ബി: രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദർ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ.
ഗ്രേഡ് സി: സഞ്ജു സാംസണ്, അക്സർ പട്ടേൽ, തിലക് വർമ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജൂറൽ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഢി, അഭിഷേക് ശർമ, സായ് സുദർശൻ, രവി വിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ്.