ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഫണ്ടുകൾ റബറിൽ നടത്തിയ ലാഭമെടുപ്പ് വില്പന സമ്മർദത്തിലേക്കു വഴുതിയെങ്കിലും വ്യാപാരാന്ത്യം 400 യെന്നിലെ നിർണായക താങ്ങ് നിലനിർത്തിയത് ഉത്പാദക രാജ്യങ്ങളിലെ ലക്ഷക്കണക്കിനു കർഷകർക്ക് താത്കാലിക ആശ്വാസം പകരും.
കുരുമുളകിനെ തളർത്താൻ ഉത്തരേന്ത്യൻ ലോബി ചുവടുകൾ പലതും മാറ്റി ചവിട്ടിയിട്ടും കാർഷിക മേഖല സ്റ്റോക്ക് വില്പനയ്ക്ക് തയാറായില്ല. നാളികേരോത്പന്നങ്ങൾ തുടർച്ചയായ വിലത്തകർച്ചയ്ക്ക് ശേഷം തിരിച്ചുവരവിനു ശ്രമം തുടങ്ങി, കാലവർഷത്തിന്റെ കടന്നുവരവ് കൊപ്രാക്കളങ്ങളെ നിർജീവമാക്കും.
രാജ്യാന്തര റബർ അവധി വ്യാപാര രംഗം മാസമധ്യം ദൃശ്യമായ കുതിച്ചു ചാഞ്ചാട്ടം കണ്ട് വലിയ പങ്ക് നിക്ഷേപകരും ലാഭമെടുപ്പിലേക്ക് ചുവടുമാറ്റുന്നു. എട്ട് മാസമായി തുടരുന്ന ബുൾ റാലി അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുന്നതായുള്ള സൂചനകൾ വിപണിയുടെ സാങ്കേതിക വശങ്ങളിൽ തെളിയുന്നത് തിരുത്തലിന് ഇടയാക്കാം. ഒസാക്കയിൽ റബർ വില കിലോ 430 യെൻ വരെ നേരത്തേ ഉയർന്നിരുന്നെങ്കിലും ആ റേഞ്ചിലേക്ക് തിരിച്ചുവരവിനു പിന്നിട്ട വാരം റബറിനായില്ല. കഴിഞ്ഞ വാരം റബർ 413 യെന്നിൽനിന്നും 401ലേക്ക് ഇടിഞ്ഞെങ്കിലും താഴ്ന്ന റേഞ്ചിലെ ഷോർട്ട് കവറിംഗിൽ അല്പം ഉയർന്നു വാരാന്ത്യം 406 യെന്നിലാണ്.
ഇതിനിടയിൽ തായ്ലൻഡിലെ പല ഭാഗങ്ങളിലും മഴ അല്പം കുറഞ്ഞത് റബർ ടാപ്പിംഗിന് അവസരം ഒരുക്കുമെന്ന നിഗമനത്തിലാണു വ്യവസായികൾ. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ തോട്ടങ്ങളിൽ പിടിമുറുക്കുന്നതോടെ ഷീറ്റ് ലഭ്യത ഉയരുമെന്ന കണക്കുകൂട്ടലിലാണ് ചൈന അടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾ. ബാങ്കോക്കിൽ റബർ വില കിലോ 279 രൂപയിലാണ്.
തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ് കാർഷിക മേഖലയ്ക്ക് പുതുജീവൻ പകരും. പുതിയ സാഹചര്യത്തിൽ ടാപ്പിംഗിന് അവസരം കണ്ടെത്താൻ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ് ഉത്പാദകർ. ടയർ നിർമാതാക്കൾ ആർഎസ്എസ് നാലാം ഗ്രേഡ് റബർ വില 26,300 രൂപയിൽനിന്നും വാരാവസാനം 24,900ലേക്ക് ഇടിച്ചു. വിലയിടിവിന് ഇടയിലും റബറിനു വില്പനക്കാരില്ലെന്നു വ്യാപാര രംഗം. അഞ്ചാം ഗ്രേഡ് 25,900 രൂപയിൽനിന്ന് 24,500 രൂപയായി.
ഇന്ത്യൻ ഏലം മികവിൽ
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ഏലം മികവിലാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ ഗ്വാട്ടിമലയിൽ വിളവ് കുത്തനെ കുറഞ്ഞത് നമ്മുടെ ഏലത്തിനു പിന്നിട്ട മാസങ്ങളിൽ ഡിമാൻഡ് ശക്തമാക്കി. കീടബാധകളും കാലാവസ്ഥ വ്യതിയാനങ്ങളും നിമിത്തം ഗ്വാട്ടിമലയിൽ കഴിഞ്ഞ സീസണിൽ ഉത്പാദനം 50 ശതമാനം കുറഞ്ഞു.
സ്ഥിതിഗതികളിൽ മാറ്റത്തിനു സമയമെടുക്കുമെന്നത് ഇന്ത്യൻ ചരക്കിന് ആവശ്യം ഉയർത്താം. ഉത്തരേന്ത്യൻ ഉത്സവ സീസൺ മുന്നിൽ കണ്ടുള്ള വാങ്ങലുകൾക്കു തുടക്കം കുറിക്കുന്നതോടെ വ്യാപാര രംഗം സജീവമാക്കുന്നതു വില വീണ്ടും ഉയർത്താം. ആഭ്യന്തര ആവശ്യം വർധിക്കുന്നതിനിടയിൽ വിദേശ ബയർമാരും രംഗത്ത് ഇടംപിടിച്ചാൽ ഓഗസ്റ്റ്-സെപ്റ്റംബറിൽ ഏലക്ക വില ആകർഷകമാകും.
കുരുമുളക് വരവു കുറവ്
അന്തർസംസ്ഥാന വ്യാപാരികൾക്ക് വൻതോതിൽ കുരുമുളക് ആവശ്യമെങ്കിലും ഡിമാൻഡിന് അനുസൃതമായി ചരക്ക് വില്പനയ്ക്ക് ഇറങ്ങുന്നില്ല. വൻകിട കർഷകരും തോട്ടങ്ങളും ഉയർന്ന വില പ്രതീക്ഷിച്ച് മുളക് പിടിക്കുന്നത് ഉത്തരേന്ത്യൻ വ്യവസായികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് കിലോ 702 രൂപയിലും ഗാർബിൾഡ് 722 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7600 ഡോളർ.
നാളികേരത്തിൽ പ്രതീക്ഷ
തമിഴ്നാട്ടിൽ നാളികേരോത്പന്നങ്ങൾ തുടർച്ചയായ വിലയിടിവിനു ശേഷം നേരിയ ഉണർവിൽ. വൻകിട മില്ലുകാർ കൊപ്ര ശേഖരിക്കാൻ രംഗത്ത് എത്തിയതോടെ നിരക്ക് ക്വിന്റലിന് 13,600ലേക്ക് കയറി. എന്നാൽ, എണ്ണ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ എണ്ണ വില 24,500 രൂപയിലും കൊപ്ര 14,600ലുമാണ്.