നെന്മാറ: തോട്ടം മേഖലയായ നെല്ലിയാമ്പതിയിൽ കാപ്പി വിളവെടുപ്പ് സീസൺ ആരംഭിച്ചു. വർഷകാലത്തെ അമിതമായ മഴയിൽ വിളവ് കുറവാണെന്ന് കാരപ്പാറ മേഖലയിലെ തോട്ടം തൊഴിലാളികൾ പറഞ്ഞു.
വിളവെടുപ്പ് സീസൺ ആയതുകൊണ്ട് അതിഥി തൊഴിലാളികൾ കുടുംബത്തോടെ എത്തിയാണ് തോട്ടങ്ങളിൽ കാപ്പിക്കുരു പറിക്കുന്നത്. ചെടികളിൽ നിന്ന് പറിക്കുന്ന കാപ്പിക്കുരു തൂക്കത്തിനനുസരിച്ചാണ് കൂലി. റോഡരികിൽ വാഹനം വരുന്ന ഭാഗങ്ങളിൽ എത്തിച്ചു നൽകി സൂപ്പർവൈസർമാർക്ക് തൂക്കം നൽകുകയാണ് തൊഴിലാളികൾ.
ട്രാക്ടർ എത്തി തൂക്കം നൽകിയ കാപ്പിക്കുരു ഉണക്കുന്നതിനായി പ്രത്യേക ഉണക്കകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അഞ്ചുദിവസത്തോളം തുടർച്ചയായി വെയിലത്ത് ഉണക്കിയാൽ ആണ് കാപ്പിക്കുരു സൂക്ഷിച്ചുവയ്ക്കാൻ കഴിയുകയുള്ളൂ എന്ന് തൊഴിലാളികൾ പറഞ്ഞു.
രാത്രിസമയങ്ങളിൽ മഞ്ഞുള്ളതിനാൽ ഉണങ്ങിയ കാപ്പിക്കുരു വീണ്ടും മഞ്ഞിൽ നനയുന്നതിനാൽ വൈകുന്നേരങ്ങളിൽ വലിച്ചു കൂട്ടി പ്ലാസ്റ്റിക് സീറ്റുകൾ ഇട്ട് മൂടിവച്ചു സൂക്ഷിക്കുകയാണ്.
പ്രധാന കാപ്പിത്തോട്ടങ്ങളായ കൈരളി, കാരപ്പാറ, മോങ്കു ഹുഡ്, ആനമട, വിക്ടോറിയ, ബിആർട്രീസ്, കെഎഫ്ഡിസി എന്നിവിടങ്ങളിലും കാപ്പി വിളവെടുപ്പ് ആരംഭിച്ചു.
കാപ്പിക്കായകൾ പഴുത്തു തുടങ്ങിയതോടെ വിവിധയിനം പഴങ്ങൾ ഭക്ഷിക്കുന്ന ദേശാടനപ്പക്ഷികളും വെരുക്, മാനുകൾ, കരടി, കുരങ്ങുകൾ എന്നിവ കാപ്പിത്തോട്ടങ്ങളിൽ വ്യാപകമായി എത്തിത്തുടങ്ങുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
വിളവെടുക്കുന്നതിന് മുന്നോടിയായി കാപ്പി ചെടികളുടെ ഇടയിലുള്ള കളച്ചെടികൾ വെട്ടിക്കളഞ്ഞും മരുന്നുതളിച്ചും നശിപ്പിച്ചു തുടങ്ങി.