ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില് നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ രൂക്ഷ പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റെ സിപിഎം നേതാവുമായ പി.പി. ദിവ്യ.
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ പറഞ്ഞു.
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന ആമുഖത്തോടെയായിരുന്നു പി.പി. ദിവ്യയുടെ കുറിപ്പ്. അനുശ്രീയുടെയും സീമ ജി. നായരുടെയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം പങ്കുവച്ചു.
പി.പി. ദിവ്യയുടെ കുറിപ്പിന്റെ പൂർണ രൂപം
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..
ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫിസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും...
സീമ ജി. നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.’’
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിനു പിന്നാലെ നടി സീമ ജി. നായർ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ചർച്ചയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം അനുശ്രീ വേദി പങ്കിട്ടതും ചർച്ചകൾക്കിടയാക്കിയിരുന്നു.