അഗളി: അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ അന്പത്തെട്ടുകാരനു ഗുരുതര പരിക്കേറ്റു. ഷോളയൂർ വടക്കേ കടമ്പാറ ഉന്നതിയിലെ പരേതനായ കാളിയുടെ മകൻ രങ്കസ്വാമി എന്ന ബാബു (58)വിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 6.30 ഓടെ ആയിരുന്നു സംഭവം. കടന്പാറ ഉന്നതിയിൽനിന്നു മൂലക്കടയിലേക്കു നടന്നുവരികയായിരുന്ന ബാബുവിനെ ഇടവഴിയിൽ കാട്ടാന എടുത്തെറിയുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജീവൻ, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ദിവാകരനുണ്ണി എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ ആർആർടി സംഘത്തിന്റെ വാഹനത്തിൽ ഉടൻതന്നെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചു.
റേഞ്ച് ഓഫീസർ സജീവന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. കോട്ടത്തറയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി രാവിലെ പത്തുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തു കാട്ടാനശല്യം അതിരൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.