ചാരുംമൂട്: കമ്മീഷൻ മാത്രം ലക്ഷ്യമിട്ട് കേരളത്തെ രണ്ടായി വെട്ടിമുറിക്കാൻ തയാറാക്കിയ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയിൽനിന്നു പിന്നോട്ട് പോകുവാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനപക്ഷത്തുനിന്നു കോൺഗ്രസ് സ്വീകരിച്ച നിലപാടുകളുടെ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ദീർഘവീക്ഷണമില്ലാത്ത പദ്ധതിക്കെതിരേ കേരളത്തിൽ ആദ്യമായി ജനകീയ പ്രക്ഷോഭം ആരംഭിച്ചത് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ആലപ്പുഴ നൂറനാട്ടാണ്. നൂറനാട്ട് സംഘടിപ്പിച്ച രാപ്പകൽ സമരം പിന്നീട് കേരളം ഏറ്റെടുക്കുകയായിരുന്നു.
പദ്ധതിയുടെ പേരിൽ പോലീസിനെ ഉപയോഗിച്ച് സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസത്തിലൂടെ പതിനായിരക്കണക്കിന് വീടുകൾ പൊളിച്ചു മാറ്റുന്ന തരത്തിൽ ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പാതയ്ക്കായി നടത്തിയ ജനവിരുദ്ധ കല്ലിടീയിൽ കേരള ജനത ഒരിക്കലും മറക്കില്ലെന്നും കല്ലിടീലിന്റെ പേരിൽ സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയുമടക്കമുള്ളവരുടെ നേരെ പോലീസ് നടത്തിയിട്ടുള്ള നരനായാട്ട് പൊറുക്കുവാനാവുന്നതല്ലെന്നും എംപി പറഞ്ഞൂ.
വ്യാപകമായി ജൈവവൈവിധ്യ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന പദ്ധതിയിൽനിന്നു സർക്കാർ പിന്നോട്ട് പോയ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുപ്പിനായി പുറത്തിറക്കിയ നോട്ടിഫിക്കേഷൻ അടിയന്തരമായി പിൻവലിക്കണമെന്നും കേരളത്തിലെ വിവിധ ഇടങ്ങളിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളായ ജനങ്ങൾക്കു നേരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോട് മാപ്പു പറയണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.