കല്‍പ്പറ്റ: കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഐടി വകുപ്പ് താന്‍ കൈവശം വച്ചത് ദുഃസൂചനയോടെ മുഖ്യമന്ത്രി പരാമര്‍ശിക്കുന്നതു കണ്ടുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിതന്നെയാണ് ഐടി വകുപ്പ് ഏറ്റെടുക്കാറുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് യുഡിഎഫിന് ബാധകമായ കാര്യമാണ്. എല്‍ഡിഎഫിന് അതു ബാധകമല്ല. എല്‍ഡിഎഫ് സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാര്‍ ഐടി വകുപ്പ് കൈാര്യം ചെയ്തത് കാണാന്‍ സാധിക്കും.
2006ല്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയപ്പോള്‍ ഐടി വകുപ്പ് കൈകാര്യം ചെയ്തു. 1996ല്‍ മുഖ്യമന്ത്രിയായ ഇ.കെ. നായനാരായിരുന്നു ഐടി വകുപ്പിന്റെ മന്ത്രിയും. ഇപ്പോള്‍ മുഖ്യമന്ത്രി സൂചിപ്പിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ്.
ഇത് എല്‍ഡിഎഫ് സര്‍ക്കാരുകൾ സ്വീകരിച്ചുവന്ന രീതിയാണ്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും ഇത്തരം രീതികള്‍ മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോയെന്ന് അദ്ദേഹം സ്വയം പരിശോധിക്കുന്നത് നന്നാകുമെന്നും പിണറായി വിജയന് പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല
വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനിയുടെ ഓഹരി കൈമാറ്റത്തില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ദേശാഭിമാനിയെ പഴിചാരി സ്വന്തം വാദങ്ങള്‍ ന്യായീകരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദേശാഭിമാനിക്ക് ഓഹരി കൈമാറ്റം മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും ഈ വിവരം മുന്സര്ക്കാരില്നിന്നു ലഭിച്ചതാണെന്നും പറയുന്നു.