വത്തിക്കാൻ സിറ്റി: സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവും ലെറ്റീഷ്യ രാജ്ഞിയും ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയുടെ (മരിയ മജോരെ) പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ രാജദന്പതികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗല്ലഗർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ കാര്യങ്ങൾ ചർച്ചാവിഷയമായെന്നും ലോകത്തു സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തര ശ്രമത്തിന്റെ ആവശ്യം എടുത്തുകാണിക്കപ്പെട്ടുവെന്നും വത്തിക്കാൻ അറിയിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച് റോമിലെ നാല് മേജർ ബസിലിക്കകളിലൊന്നായ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയിൽ ആർച്ച് പ്രീസ്റ്റ് കർദിനാൾ റൊളാന്താസ് മക്റികാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ ഫിലിപ്പ് രാജാവ് പള്ളിയുടെ പ്രോട്ടോ കാനൻ സ്ഥാനം ഏറ്റെടുത്തു.
പള്ളിയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്തു.
റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്.
അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ ആഗ്രഹപ്രകാരം ബസിലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.
കത്തോലിക്കാ വിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന് 73 വര്ഷം മുന്പ് ലഭിച്ച പ്രത്യേക അധികാരമാണ് പള്ളിയുടെ പ്രോട്ടോ കാനൻ പദവി. 1953 ഓഗസ്റ്റ് അഞ്ചിന് പന്ത്രണ്ടാം പിയൂസ് പാപ്പ നൽകിയ ബൂള വഴിയാണ് പ്രത്യേക അധികാരം നല്കിയത്.