വത്തിക്കാന്‍ സിറ്റി: മാർപാപ്പയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ കാര്യാലയവും നല്കിയ മുന്നറിയിപ്പ് അവഗണിച്ച് മെത്രാഭിഷേകം നടത്തിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ സ്വമേധയാലുള്ള പുറത്താകലിനു വിധേയമായതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു.
ഈ കൂട്ടായ്മയിലെ മെത്രാന്മാരായ അൽഫോൻസോ ദേ ഗലറേത്ത, ബെർണാഡ് ഫെല്ല, പുതുതായി വാഴിക്കപ്പെട്ട മെത്രാന്മാരായ പാസ്കൽ ഷ്റൈബർ, മൈക്കിൾ ഗോൾഡേഡ്, മൈക്കിൾ പ്വാൻസിനെ ദ് സിവ്രി, മാർക്ക് ഹാപ്പീർ എന്നിവരെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ഡിക്രിയും വിശദീകരണക്കുറിപ്പും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുറത്തിറക്കി.
ഈ കൂട്ടായ്മ നടത്തുന്ന കൂദാശകൾ നിയമാനുസൃതമല്ലെന്നും അവർ നടത്തുന്ന കുമ്പസാരവും വിവാഹവും അസാധുവാണെന്നും പ്രഖ്യാപിച്ച വത്തിക്കാൻ അവരുടെ വിശുദ്ധകുർബാനയർപ്പണങ്ങളിലും അവർ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും വിശ്വാസികൾക്കു നിർദേശം നൽകി.
ജൂലൈ ഒന്നിന് സ്വിറ്റ്സർലൻഡിലെ എകോണിൽ നടത്തിയ മെത്രാഭിഷേകങ്ങളെ "ശീശ്മയുടെ സ്വഭാവമുള്ള ഒരു പ്രവൃത്തി' എന്നാണു വത്തിക്കാൻ കാര്യാലയം വിശേഷിപ്പിച്ചത്.
വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയിലെ മെത്രാന്മാർ സഭയിൽ പിളർപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണു നടത്തിയിരിക്കുന്നതെന്നും മാർപാപ്പയുടെ അനുമതികൂടാതെയുള്ള മെത്രാഭിഷേക ചടങ്ങ് നടത്തിയതിനാൽ സഭയിൽനിന്നുള്ള സ്വയം പുറത്താകലിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നും കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട രേഖയില്‍ പറയുന്നു.
വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ കാലം മുതൽ അടുത്തിടെവരെ കാര്യാലയത്തിൽ നടന്ന സംവാദങ്ങളിലൂടെ ആർച്ച്ബിഷപ് മാർസെൽ ലെഫേബ്ര് ആരംഭിച്ച ഈ സമൂഹത്തോട് ചേർന്നുനിൽക്കുന്നവരെ കത്തോലിക്കാസഭയുമായുള്ള ഐക്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിരവധിയായ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവ ഫലം കണ്ടില്ലെന്നും ഡിക്രിയില്‍ പറയുന്നു.