കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമർശനവും പാർട്ടി ശാസനയും. കഴിഞ്ഞ ലോക്സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ച എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഉണ്ടായ ദയനീയ പരാജയങ്ങൾ യോഗത്തിൽ വലിയ ചർച്ചയായി.
സമീപകാലത്ത് സംസ്ഥാന സെക്രട്ടറി നടത്തിയ ചില പ്രസ്താവനകളും നിലപാടുകളും പാർട്ടിക്ക് രാഷ്ട്രീയമായി ഗുണത്തേക്കാളേറെ ദോഷം ചെയ്തു. ഇത് ജനങ്ങളിൽ നിന്ന് പാർട്ടി അകലാൻ കാരണമായെന്നും യോഗത്തിൽ വിമർശനമുയർന്നു. താഴെത്തട്ടിൽ പാർട്ടിയുടെ സ്വാധീനം കുറഞ്ഞതും ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ ഉണ്ടായ വിടവും നേതൃത്വം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
സംഘടനാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാൻ കാര്യക്ഷമമായ തിരുത്തൽ നടപടികൾ വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങളും തിരുത്തലുകളും ഉണ്ടാകുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു സംഭവവികാസമാണ്.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിൽ ഗോവിന്ദന് വീഴ്ചപറ്റിയെന്ന നിലപാടാണ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയതിൽ ജില്ലാകമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തൽ തള്ളുകയും ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിക്കാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന നിലപാടാണ് ജില്ലാകമ്മിറ്റി സ്വീകരിച്ചത്.