കൊച്ചി: തൃശൂർ ആർച്ച്ബിഷപ്പും സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗവും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ നടത്തിയ നിരീക്ഷണങ്ങൾ ഗൗരവമുള്ളതാണെന്ന് സീറോമലബാർ സഭ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്.
സഭയെയും സമുദായത്തെയും സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിച്ചു നൽകിയ അഭിമുഖം, മൂന്ന്, നാല് തീയതികളിൽ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തിൽ ക്രൈസ്തവരിലും വർഗീയത വളർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും മാർ താഴത്ത് വിവരിക്കുന്നുണ്ട്.
ഇതിനിടയിൽ സഭയിലെ നിസാരമായ കാര്യങ്ങളിൽപോലും ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുന്ന ബാഹ്യശക്തികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുവേണ്ടി ചില തീവ്രവാദ സ്വഭാവമുള്ള നിരോധിത സംഘടനകൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് തനിക്കു ലഭിച്ച വിവരങ്ങളും ആർച്ച്ബിഷപ് പങ്കുവച്ചു. മാർ ആൻഡ്രൂസ് താഴത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിനുശേഷം ചില കോണുകളിൽനിന്നുണ്ടായ പ്രതികരണങ്ങൾ പിതാവ് ഉന്നയിച്ച വിഷയത്തെ അതിന്റെ യഥാർഥ ലക്ഷ്യത്തിൽനിന്നു വഴിതിരിച്ചു വിടുന്നവയായിരുന്നു.
അദ്ദേഹത്തിന്റെ അഭിമുഖത്തിൽ ഒരിടത്തും ഇതര മതങ്ങളെയോ മതനേതാക്കന്മാരെയോ മതവിശ്വാസങ്ങളെയോ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മതസൗഹാർദത്തിനു വിഘാതമായി അദ്ദേഹം പറഞ്ഞിട്ടുമില്ല.
സീറോമലബാർ സഭയിലെ അനുഭവജ്ഞാനമുള്ള മുതിർന്ന ഒരു വൈദിക മേലധ്യക്ഷൻ എന്നനിലയിലും വിശ്വാസിസമൂഹത്തിന്റെ തിരിച്ചറിവിലേക്കും വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ പൊതുസമൂഹത്തിന് നിസ്തുലമായ സംഭാവനകൾ നൽകുന്ന തൃശൂർ അതിരൂപതയുടെ അധ്യക്ഷനെന്ന നിലയിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കായി മാർ താഴത്ത് നടത്തിയ തുറന്നുപറച്ചിൽ തെറ്റായി വ്യാഖ്യാനിച്ചവരും സ്വാർഥതാത്പര്യങ്ങളെ മുൻനിർത്തി പ്രതികരിച്ചവരുമാണ് യഥാർഥത്തിൽ ദീപികയിലെ അഭിമുഖത്തെ വിവാദമാക്കിയത്.
ദീപികയ്ക്കു നൽകിയ അഭിമുഖത്തിന്റെ പേരിൽ മാർ താഴത്തിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാകില്ല.
ഇത്തരം പ്രവണതകളെ സീറോമലബാർ സഭ ശക്തമായി അപലപിക്കുന്നു. മാർ താഴത്ത് പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹത്തിനെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങൾക്കുനേരേ സഭാവിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണം.
തന്റെ ബോധ്യങ്ങളിൽനിന്നും തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പൊതുസമൂഹത്തോട് തുറന്നുപറച്ചിൽ നടത്തിയ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനൊപ്പം സീറോമലബാർ സഭാസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സഭാ പിആർഒ വ്യക്തമാക്കി.