ഇരിങ്ങാലക്കുട: കാടുപിടിച്ച് ഇഴജന്തുക്കളുടെയും കുറുനരികളുടെയും താവളമായ നന്പ്യങ്കാവിലെ ശ്മശാനപ്പറന്പിൽ ഇനി ചെണ്ടുമല്ലിപ്പൂക്കളുടെ സൗന്ദര്യം. വാർഡ് എട്ടിലെ അംബേദ്കർ ഹാളിനുസമീപം സ്ഥിതിചെയ്യുന്ന ശ്മശാനഭൂമിയെ പൂന്തോട്ടമാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾക്കാണു തുടക്കമായത്. വാർഡ് കൗണ്‍സിലർ സി.സി. ഷിബിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പുതൊഴിലാളികൾചേർന്ന് ശ്മശാനപ്പറന്പിൽ 1000 ചെണ്ടുമല്ലിത്തൈകൾ നട്ടു. സൗജന്യസേവനമായാണ് തൊഴിലുറപ്പുതൊഴിലാളികൾ ഇതേറ്റെടുത്തത്.
ശ്മശാനപ്പറന്പ് ഏറെക്കാലമായി കാടുപിടിച്ച് ഉപയോഗശൂന്യമായിരുന്നു. സമീപവാസികൾക്ക് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. ഏതാനും മാസംമുന്‍പ് സമീപത്തെ വീട്ടമ്മയ്ക്കു പാന്പുകടിയേറ്റ് ചികിത്സ തേടേണ്ടിവന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ശ്മശാനം വൃത്തിയാക്കി തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്.
ഓണമെത്തുന്പോൾ നന്പ്യങ്കാവ് പ്രദേശത്തെ കുടുംബങ്ങൾക്ക് ആവശ്യമായ പൂക്കൾ സ്വന്തം വാർഡിൽതന്നെ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്ന് കൗണ്‍സിലർ സി.സി. ഷിബിൻ പറഞ്ഞു. കുടുംബശ്രീ സിഡിഎസ് അംഗം ശാന്താമണി വേണു, തൊഴിലുറപ്പ് മേറ്റ് സുധ സുബ്രഹ്മണ്യൻ, സുമതി പുഷ്ക്കരൻ, ഗീത കൊച്ചനിയൻ, സുമ രമേഷ്, ജെനി രാജു എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ നടന്നത്.