തൃശൂർ: ഇടതുകോട്ടയെന്നാണ് അറിയപ്പെടുന്നതെങ്കിലും വലതുപക്ഷം ചേർന്ന കാലമുണ്ടായിരുന്നു ചേലക്കര മണ്ഡലത്തിന്. 1965ൽ മണ്ഡലം രൂപപ്പെട്ടപ്പോൾ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനായിരുന്നു ആദ്യ എംഎൽഎ. പിന്നീടു പല മലക്കംമറിച്ചിലുകൾക്കുശേഷമാണ് ചേലക്കര മണ്ഡലം മൂന്നുപതിറ്റാണ്ടിന്റെ വിജയപാരന്പര്യം എൽഡിഎഫിനു നല്കിയത്.
സിറ്റിംഗ് എംഎൽഎ യു.ആർ. പ്രദീപാണ് എൽഡിഎഫിനു വേണ്ടി ഇത്തവണ വീണ്ടും ഗോദയിലിറങ്ങുന്നത്. കോൺഗ്രസ് മുസ്ലിം ലീഗിനു വിട്ടുനല്കിയ സീറ്റിൽ യുഡിഎഫ് സ്വതന്ത്രനായി ശിവൻ വീട്ടിക്കുന്നും എൻഡിഎയുടെ കെ. ബാലകൃഷ്ണനുമാണ് എതിരാളികൾ.
സിപിഎമ്മും എൻഡിഎയും തുടക്കത്തിലേ സ്ഥാനാർഥികളെ തീരുമാനിച്ചെങ്കിലും സംവരണമണ്ഡലത്തിൽ സ്ഥാനാർഥിയെ കിട്ടാതെ വലഞ്ഞതു ലീഗായിരുന്നു. കോൺഗ്രസ് മത്സരിച്ചിരുന്ന ചേലക്കര, കോങ്ങാട് പകരം നൽകി വാങ്ങിയതാണ് ലീഗിനെ വെട്ടിലാക്കിയത്. സ്ഥാനാർഥിയാകാൻ കോൺഗ്രസുകാരെ തെരഞ്ഞെങ്കിലും ചിഹ്നത്തിൽ മത്സരിക്കണമെന്നായിരുന്നു ആവശ്യം. ഒടുവിൽ യുഡിഎഫ് സ്വതന്ത്രനെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി പ്രതിസന്ധിയിൽനിന്നു തലയൂരുകയായിരുന്നു. പൊതുസമ്മതനും ജനകീയനും യുവ കോൺഗ്രസ് നേതാവുമായ ശിവൻ വീട്ടിക്കുന്ന് ചേലക്കരയിൽ നല്ലൊരു പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
അഞ്ചുതവണ ചേലക്കരയുടെ പ്രതിനിധിയായി സ് പീക്കറും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ പിൻഗാമിയാണ് നിലവിലെ സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപ്. രാധാകൃഷ്ണൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്നുള്ള ഉപതെരഞ്ഞെടുപ്പിലാണ് യു.ആർ. പ്രദീപ് കഴിഞ്ഞതവണ എംഎൽഎയായത്. കെ. ബാലകൃഷ്ണനാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായത്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള തിരുവില്വാമല പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ് ബാലകൃഷ്ണൻ.
65ലെ കോൺഗ്രസ് വിജയത്തിനുശേഷം 67ൽ സിപിഎമ്മിലെ പി. കുഞ്ഞൻ മണ്ഡലത്തിൽ വിജയിച്ചെങ്കിലും പിന്നീട് ഒരു പതിറ്റാണ്ടോളം മൂന്നു തെരഞ്ഞെടുപ്പുകളിലായി കെ.കെ. ബാലകൃഷ്ണനെന്ന കോൺഗ്രസ് ഐക്കാരനെയാണ് ജനം മണ്ഡലം ഏൽപ്പിച്ചത്. 82ൽ സിപിഎമ്മിലെ സി.കെ. ചക്രപാണി മണ്ഡലം എൽഡിഎഫിന്റേതാക്കിയെങ്കിലും 87ൽ എം.എ. കുട്ടപ്പൻ, എം.പി. താമി എന്നിവർ മണ്ഡലത്തെ യുഡിഎഫ് പക്ഷത്തേക്കു ചേർത്തു. 1996ൽ കെ. രാധാകൃഷ്ണന്റെ വരവോടെ, അന്നുമുതൽ ഇന്നുവരെ ഉപതെരഞ്ഞെടുപ്പടക്കം ഏഴു തെരഞ്ഞെടുപ്പുകളിലായി 30 വർഷം എൽഡിഎഫാണ് ചേലക്കരയിൽ കൊടികുത്തിവാഴുന്നത്. നിലവിൽ ആലത്തൂർ എംപിയായ കെ. രാധാകൃഷ്ണൻ ചേലക്കരയിൽനിന്ന് അഞ്ചുതവണയാണ് നിയമസഭയിലെത്തി യത്.
ഒന്പതു പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിലുള്ളത്. തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര, വള്ളത്തോൾനഗർ, ദേശമംഗലം, വരവൂർ. ഇതിൽ അഞ്ചിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് ഭരിക്കുന്നത്.